‘മരിച്ചാൽ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്’; ജോസഫൈന്റെ മരണത്തെ അവഹേളിക്കുന്നവരോട് ദീപ നിശാന്ത്

മുതിർന്ന സിപിഎം നേതാവും മുൻവനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന എംസി ജോസഫൈൻ അന്തരിച്ച വാർത്തയ്ക്ക് താഴെ മോശം കമന്റിടുന്നവരെ ഓർത്ത് ഭയം തോന്നുവെന്ന് അധ്യാപിക ദീപ നിശാന്ത്.

‘എം സി ജോസഫൈൻ തന്റെ ശരീരത്തിന്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്.അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച ‘വർഗമുദ്ര’ ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തന്റെ മൃതശരീരത്തിന്റെ സാധ്യതകളെക്കൂടി മുൻകൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാർത്ഥം വിട്ടുകൊടുക്കുന്ന പേപ്പറിൽ ഒപ്പുവെച്ചാണ് തന്റെ ഇച്ഛാശക്തി അവർ തെളിയിക്കുന്നത്.ആ വിട്ടുകൊടുക്കൽ സാംസ്‌കാരികമായ ഒരാവിഷ്‌കാരം കൂടിയാണ് ..അന്തസ്സുറ്റ മടക്കം തന്നെയാണത്… മരണത്തെപ്പോലും പരിഹസിക്കുന്ന ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന മട്ടിലുള്ള മനുഷ്യരേക്കാൾ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ട്.’- ദീപ നിശാന്ത് പറയുന്നു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘മൃതശരീരത്തെ ദഹിപ്പിക്കുകയാണോ മറവു ചെയ്യുകയാണോ നല്ലത്?’ – എന്ന ചോദ്യത്തിന് മറുപടിയായി മരിച്ചാൽ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. മരിച്ചാൽ നിങ്ങളുടെ മൃതശരീരം വൈദ്യപഠനത്തിന് നൽകാനാണ് ശാസ്ത്രം അഭ്യർത്ഥിക്കുന്നത്. മരണത്തോടുള്ള മനുഷ്യരുടെ സമീപനങ്ങൾ വ്യത്യസ്തമായിരിക്കും. ജീവിച്ചിരിക്കുമ്പോൾ ജാതിമതരഹിതരായി ജീവിച്ച പലരും മരിക്കുമ്പോൾ സ്വജാതിയിൽത്തന്നെ മരിക്കുന്നതും സമുദായറീത്തുകൾ നെഞ്ചിൽ ചുമന്ന് കിടക്കുന്നതും സ്വർഗപ്രാപ്തിക്കോ മോക്ഷത്തിനോ വേണ്ടി സമുദായശ്മശാനത്തിൽ തന്നെ അടക്കപ്പെടുന്നതുമായ കാഴ്ചകൾ ചുറ്റും സുലഭമാണ്. അതിന് മരിച്ചവരെ പഴിച്ചിട്ട് കാര്യവുമില്ല.

also read- സാമന്തയുടെ താരമൂല്യത്തെ ഭയം; മുൻനിര നായകന്മാർ കൂടെ അഭിനയിക്കാൻ മടിക്കുന്നു, റിപ്പോർട്ട്

എം സി ജോസഫൈൻ തന്റെ ശരീരത്തിന്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്.അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച ‘വർഗമുദ്ര’ ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തന്റെ മൃതശരീരത്തിന്റെ സാധ്യതകളെക്കൂടി മുൻകൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാർത്ഥം വിട്ടുകൊടുക്കുന്ന പേപ്പറിൽ ഒപ്പുവെച്ചാണ് തന്റെ ഇച്ഛാശക്തി അവർ തെളിയിക്കുന്നത്.ആ വിട്ടുകൊടുക്കൽ സാംസ്‌കാരികമായ ഒരാവിഷ്‌കാരം കൂടിയാണ് ..അന്തസ്സുറ്റ മടക്കം തന്നെയാണത്… മരണത്തെപ്പോലും പരിഹസിക്കുന്ന ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന മട്ടിലുള്ള മനുഷ്യരേക്കാൾ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ട്. താൻ കൊന്ന മനുഷ്യരുടെ തലയോടു കൊണ്ട് പേപ്പർ വെയിറ്റുണ്ടാക്കിക്കളിക്കുന്ന ഹിറ്റ്‌ലറിന്റെ മനോഗതിക്കാർക്കത് മനസ്സിലാകണമെന്നില്ല. മനസ്സിലാക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. സാമൂഹ്യവളർച്ചയുടെ ഒരു വികസിതഘട്ടം വിദൂരഭാവിയിലെങ്കിലും അവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിർവ്വാഹമുള്ളൂ.
‘ പ്രണാമം ‘ എന്ന ഒറ്റവാക്കിട്ട് സഖാവ് ജോസഫൈന്റെ ചിത്രം പങ്കുവെച്ച എന്റെ പോസ്റ്റിനു താഴെ കണ്ട കമന്റുകൾ സത്യത്തിൽ പേടിപ്പെടുത്തി.. ‘അവസാനനിമിഷം ഒരിറ്റുവെള്ളം പോലും നേരെ ചൊവ്വേ കുടിക്കാൻ പറ്റിക്കാണില്ല. കാലത്തിന്റെ കാവ്യനീതി ‘ എന്നാണ് ഒരാൾ കമന്റിട്ടത്.നെഞ്ചിൽ വെടിയേറ്റും ബോംബ് സ്‌ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെ അയാൾ എങ്ങനെയാകും കാണുന്നുണ്ടാകുക?

Exit mobile version