സ്റ്റുഡിയോ തുടങ്ങാൻ ലോണെടുത്തത് 1 ലക്ഷം; കോവിഡ് കാലവും നാല് തവണ അറ്റാക്കും വന്നതോടെ പ്രതിസന്ധി; ബാങ്ക് ജപ്തി ചെയ്ത വീട്ടുടമ അജേഷിന്റെ ജീവിതം നരകതുല്യം

മൂവാറ്റുപുഴ: ഹൃദ്രോഗവും കോവിഡ് കാലത്തെ പ്രതിസന്ധിയും കണക്കിലെടുത്ത് വായ്പ തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്കുകാർ കരുണ കാണിച്ചില്ലെന്ന് പായിപ്രയിലെ അജേഷ്. പെൺകുട്ടികളെ വീടിന് പുറത്താക്കി കേരള ബാങ്ക് അധികൃതർ ജപ്തി ചെയ്ത വീടിന്റെ ഉടമയാണ് ഫോട്ടോഗ്രാഫറായ അജേഷ്. മൂന്നുമാസം മുമ്പ് രോഗവസ്ഥ ചൂണ്ടിക്കാട്ടി കത്തുനൽകിയിട്ട് നോക്കാൻ പോലും മാനേജർ കൂട്ടാക്കിയില്ലെന്ന് അജേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്.

മൂന്നുമാസം മുമ്പ് ജപ്തി നോട്ടീസ് നൽകിയിപ്പോൾ ബാങ്ക് മാനേജരെ കാണാൻ പോയി. രോഗവിവരം തെളിയിക്കുന്ന രേഖകളും അവധി അപേക്ഷയും നൽകിയപ്പോൾ ‘ഇതുകൊണ്ടൊന്നും കാര്യമില്ല, കുടിശിക തീർക്കാൻ നോക്ക് ‘എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ബാങ്കിൽ നിന്നും ഇറങ്ങിയത്.- അജേഷ് പറയുന്നു.

42 കാരനായ അജേഷ് 20 വർഷത്തിലേറെയായി മൂവാറ്റുപുഴയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചുവരികയാണ്. നാല് അറ്റാക്ക് ആണ് ഇതുവരെ അജേഷിന് വന്നത്. മാർച്ച് 31-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നില ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ബാങ്കുകാർ വിളിച്ചപ്പോൾ ആശുപത്രിയിൽ ആണെന്നും സാവകാശം നൽകിയാൽ പണം അടയ്ക്കാമെന്നും പറഞ്ഞു. എന്നാൽ, മക്കളോട് സാധനങ്ങൾ എടുത്ത് വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞിട്ടുണ്ടെന്നും വീട് പൂട്ടുകയാണെന്നുമായിരുന്നു പ്രതികരണം. ഇതുകേട്ടതോടെ വല്ലാത്ത സങ്കടമായി. സാവകാശം നൽകിയാൽ പണം അടയ്ക്കും.’- തന്റെ മക്കളെ പുറത്താക്കി മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്തതിനെക്കുറിച്ച് മൂവാറ്റുപുഴ പായിപ്ര വല്യപറമ്പിൽ അജേഷ് പറയുന്നതിങ്ങനെ.

4 വർഷം മുമ്പാണ് സ്റ്റുഡിയോ തുടങ്ങുന്നതിനായി ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തത്. ഇപ്പോൾ തിരിച്ചടവും പലിശയുമടക്കം 1.75 ലക്ഷത്തോളം രൂപ ബാങ്കിന് നൽകാനുണ്ട്.

also read- കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവം: കടബാധ്യത മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഏറ്റെടുത്തു

സ്റ്റുഡിയോയ്ക്കായി മൂവാറ്റുപുഴ പേയ്ക്കാപ്പിള്ളിയിൽ മുറിയെടുത്തിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ക്യാമറയും അനുബന്ധ സംവിധാനങ്ങളും ഒരുക്കി. പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചു. തുടർച്ചയായി അറ്റാക്കുകൾ ഉണ്ടായി. വലിയ തുക ആശുപത്രികളിൽ ചെലവായി. കോവിഡ് എത്തിയതോടെ എല്ലാ പ്രതീക്ഷയും നശിച്ചു. കടബാധ്യതകൾ കൂടി വന്നു ഇതോടെ ലോൺ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതിയായി-അജേഷ് പറയുന്നു.

ജപ്തി ചെയ്യാൻ ബാങ്കുകാർ വന്നതറിഞ്ഞ് സാവകാശം നൽകിയാൽ പണം അടയ്ക്കാമെന്നും മറ്റും പറഞ്ഞെങ്കിലും ജീവനക്കാർ കേൾക്കാൻ തയ്യാറായില്ല. കോടതി ഉത്തരവാണെന്നും പറഞ്ഞ് അവർ മക്കളെ പുറത്താക്കി വീടുപൂട്ടി സീൽ ചെയ്തു. ഇതോടെ മറ്റ് വഴിയില്ലാതെയാണ് അജേഷും ഭാര്യയും പഞ്ചായത്ത് മെമ്പർ നെജി ഷാനവാസിനെ വിളിച്ച് സങ്കടം പറഞ്ഞത്.

also read- സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള നടിയും ഇടപെട്ടു; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം, ദിലീപിന്റെ സഹോദരനും സഹോദരി ഭർത്താവും പട്ടികയിൽ

തുടർന്നാണ് മാത്യുകുഴൽനാടൻ എം എൽ എ പ്രശ്‌നത്തിൽ ഇടപെട്ടതും വൈകുന്നേരത്തോടെ വീട് പൂട്ടുപൊളിച്ച് തുറന്നതും. ബാങ്കിന്റെ കുടിശിക എത്രയും വേഗത്തിൽ തീർക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കുറച്ചുസാവകാശം അനുവദിച്ച് തരാൻ കരുണ കാണിക്കണം…ഇത് മാത്രമാണ് എനിക്ക് അവരോട് ആവശ്യപ്പെടാനുള്ളത്. അജേഷ് വിശദമാക്കി.

Exit mobile version