തിരുവനന്തപുരം: ബങ്കറിനുള്ളിൽ മഞ്ഞ് ഉരുക്കി കുടിവെള്ളം ഉണ്ടാക്കിയും ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുമാണ് ജീവൻനിലനിർത്തിയതെന്ന് കേരളത്തിൽ തിരിച്ചെത്തിയ ഉക്രൈനിലെ വിദ്യാർത്ഥി. താമസസ്ഥലത്തിന് സമീപം റഷ്യൻ-യുക്രൈൻ സൈന്യങ്ങൾ തമ്മിൽ ആക്രമണം രൂക്ഷമായതോടെയാണ് മലയാളിയായ ഹരികൃഷ്ണൻ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ ബങ്കറിൽ അഭയം തേടിയത്.
ഒടുവിൽ പോളണ്ട് വഴി ഓപറേഷൻ ഗംഗയിലൂടെ നാട്ടിലെത്തി പെടുകയായിരുന്നു. തിരുവനന്തപുരം വെമ്പായം കൊപ്പം സ്വദേശിയാണ് ഹരികൃഷ്ണൻ. ഉക്രൈനിൽ സുമി സ്‌റ്റേറ്റ് യൂണിവേഴ്‌സ്റ്റിയിൽ മെഡിക്കൽ വിദ്യാർത്ഥിയാണ്. ആദ്യ നാളുകളിൽ ശേഖരിച്ചു വെച്ചിരുന്ന ആഹാരം തീർന്നതോടെ ഭക്ഷണം രണ്ടു നേരം എന്നുള്ളത് ഒരു നേരമായി വെട്ടിചുരുക്കുകയായിരുന്നു.
താമസസ്ഥലത്തിന് സമീപം ഷെല്ലാക്രമണം രൂക്ഷമായതോടെ ബങ്കറിലേക്ക് മാറി. ബങ്കറിനുള്ളിൽ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതമായിരുന്നു. കിടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇലക്ട്രിക് സബ് സ്റ്റേഷനും, വാട്ടർ സപ്ലെയും റഷ്യൻ സൈന്യം ബോംബിട്ടു തകർത്തതോടെ വൈദ്യുതിയും വെള്ളവും ഇല്ലാതായി. തുടർന്നാണ് മഞ്ഞിനെ ആശ്രയിക്കേണ്ടി വന്നത്.
സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പഠിക്കുന്ന 600 വിദ്യാർത്ഥികളാണ് ബങ്കറിനുള്ളിലുണ്ടായിരുന്നത്. അതിൽ 540 പേർ ഇന്ത്യക്കാരായിരുന്നു. അവരിൽ മുക്കാൽഭാഗവും മലയാളികളും ആയിരുന്നു കൂടെ ഉണ്ടായിരുന്നവരിൽ എല്ലാവരും നാട്ടിൽ എത്തിയതായും ഹരികൃഷ്ണൻ പ്രതികരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സുമിയിൽനിന്നും റഷ്യ വഴി വരുന്നതിനായിരുന്നു എളുപ്പമാർഗം. എന്നാൽ ഉക്രൈൻ അതിർത്തി അടച്ചതോടെ അ നുമതി ലഭിച്ചില്ല. റഷ്യയാകട്ടെ അതിർത്തി തുറന്നുകൊടുക്കുകയും ഇവരെ രക്ഷപ്പെടുന്നതിനായി 130 ബസ്സുകൾ തയ്യാറാക്കി നിർത്തുകയും ചെയ്തിരുന്നു. ഉക്രൈൻ സർക്കാർ ഇക്കാര്യവും തടസപ്പെടുത്തി. ഇന്ത്യൻ വിദ്യാർത്ഥികളെ സുമി സ്റ്റേറ്റിൽ നിന്നും പുറത്തുവിടാതെ നിർത്തിയാൽ റഷ്യയുടെ അക്രമങ്ങൾക്ക് ചെറിയ ഇളവ് കിട്ടുമെന്ന് ഭരണകൂടം കരുതിയിട്ടുണ്ടാകും എന്നു അവിടെ സംസാരം ഉണ്ടായിരുന്നെന്ന് ഹരികൃഷ്ണൻ കൂട്ടിച്ചേർത്തു.
പിന്നീട് നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് കടക്കാനുള്ള മാർഗം തെളിഞ്ഞത്. പോളണ്ടിൽ നിന്നുമാണ് ഹരികൃഷ്ണനും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യൻ എംബസി നല്ല സംരക്ഷണം നൽകിയാണ് വിദ്യാർത്ഥികളെ നാട്ടിൽ എത്തിച്ചതെന്ന് നന്ദിയോടെ ഹരികൃഷ്ണൻ സ്മരിക്കുകയാണ്. മന്ത്രി ജിആർ അനിൽ, ഹരികൃഷ്ണന്റെ വീട് സസന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു.