ഗ്രെയ്സിനെ ചേര്‍ത്ത് പിടിച്ച് മന്ത്രി വീണാ ജോര്‍ജ്: വീട് ജപ്തി ഒഴിവാക്കി, വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്തു

പത്തനംതിട്ട: ദത്തെടുത്തവരുടെ മരണവും വീട് നഷ്ടമാകുന്ന ആധിയിലും കഴിയുന്ന
ഗ്രെയ്സിന് ഇനി ആശ്വസിക്കാം. സ്നേഹത്തിന്റെ തണലൊരുക്കി മന്ത്രി വീണാ ജോര്‍ജ് എത്തി. ഗ്രെയ്സിന്റെ വീടിന്റെ ജപ്തി ഒഴിവായി. വിദ്യാഭ്യാസച്ചെലവ് വനിതാ ശിശുക്ഷേമ വകുപ്പുമായി ആലോചിച്ച് ഏറ്റെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ഗ്രെയ്സിനെ ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്നും വീട് ജപ്തി ഭീഷണിയിലാണെന്നുമുള്ള വിവരം അറിഞ്ഞ് മന്ത്രി ഗ്രെയ്സിനെ തേടി എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ മന്ത്രി ഗ്രെയ്സ് ഇനി അനാഥയല്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്നും ജപ്തി ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി.

സഹകരണ മന്ത്രി വിഎന്‍ വാസവനുമായി ബന്ധപ്പെട്ട് ജപ്തി നടപടി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രെയ്സിന് 18 വയസ്സ് തികയുന്നതുവരെ സ്പോണ്‍സര്‍ഷിപ് അല്ലെങ്കില്‍ കിന്‍ഷിപ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ഏതിലെങ്കിലും ഉള്‍പ്പെടുത്തി എല്ലാ മാസവും 2000 രൂപ വീതം ലഭ്യമാക്കും.

ഇപ്പോള്‍ മാതൃസഹോദരന്‍ പോള്‍ എം പീറ്ററിന്റെ സംരക്ഷണയില്‍ കഴിയുന്ന ഗ്രെയ്സിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. കുട്ടികളില്ലാതിരുന്ന ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി ജോര്‍ജും ഭര്‍ത്താവ് ജോര്‍ജ് സാമുവലും 2007ലാണ് ഏഴുമാസം പ്രായമുള്ള ഗ്രെയ്സിനെ ദത്തെടുത്തത്.

ചൂരക്കോട് ഗവ.എല്‍.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം താല്‍ക്കാലിക അധ്യാപികയായിരുന്ന റൂബി കാന്‍സര്‍ ബാധിതയായി 2019 ഒക്ടോബറില്‍ മരിച്ചു. പ്രമേഹ ബാധിതനായ ജോര്‍ജ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇതോടെ ഗ്രേയ്സ് വീണ്ടും അനാഥയായി. റൂബിയുടെ ചികിത്സക്കായി ജില്ല സഹകരണ ബാങ്കിന്റെ അടൂര്‍ ശാഖയില്‍ നിന്ന് രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു.

ജോര്‍ജിന് ഇത് തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ ഇവരുടെ എട്ട് സെന്റ് സ്ഥലവും ഒറ്റമുറി വീടും ജില്ല സഹകരണ ബാങ്കിന്റെ കൈവശമായി എന്ന് കാണിച്ച് ആറുമാസം മുമ്പ് ബോര്‍ഡും സ്ഥാപിച്ചു. ഇതാണ് ഇപ്പോള്‍ മന്ത്രിയുടെ ഇടപെടലില്‍ ഒഴിവായത്. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, പഞ്ചായത്ത് അംഗം സ്വപ്ന, സി.പി.എം ജില്ല സെക്രട്ടറി കെപി ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റ് അംഗം ടിഡി ബൈജു, ഏരിയ സെക്രട്ടറി എസ്. മനോജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലക്സാണ്ടര്‍ തോമസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Exit mobile version