നാനൂറ് രൂപ കൊടുത്ത് വാങ്ങിയ ബാഗ് സാധനങ്ങളിട്ടപ്പോഴേക്കും കീറി: മാറ്റിനല്‍കാതെ കടയുടമ; പൈസയില്ലാതെ വിഷമിച്ച യുവതിയ്ക്ക് പിങ്ക് പോലീസിന്റെ സഹായത്തില്‍ പുതിയ ബാഗ്

കോട്ടയം: പുതിയ ബാഗില്‍ സാധനങ്ങളിട്ടപ്പോള്‍ തന്നെ കീറിപ്പോയതോടെ ബാഗ് മാറ്റിയെടുക്കാന്‍ പിങ്ക് പോലീസിന്റെ സഹായം തേടി യുവതി. കോട്ടയം ചെങ്ങളം സ്വദേശിനിയായ യുവതിയാണ് ബാഗ് മാറ്റിയെടുക്കാന്‍ പിങ്ക് പോലീസിന്റെ സഹായം തേടിയത്.

നാനൂറ് രൂപ കൊടുത്ത് വാങ്ങിയ ബാഗാണ് സാധനങ്ങള്‍ ഇട്ടപ്പോഴേക്കും കീറിപ്പോയത്. കടയുടമ മാറ്റി നല്‍കാന്‍ തയ്യാറാവാതിരുന്നതുകൊണ്ടാണ് യുവതി പോലീസിന്റെ സഹായം തേടിയത്.

‘സാറെ, നാനൂറ് രൂപ കൊടുത്ത് വാങ്ങിയ ബാഗാണ്, കുറച്ച് സാധനങ്ങള്‍ വെച്ച് ബാഗെടുത്തപ്പോള്‍ ബാഗ് കീറി സാധനങ്ങള്‍ മുഴുവന്‍ നിലത്തുവീണു, കടയില്‍ച്ചെന്നപ്പോള്‍ മാറ്റി നല്‍കില്ലെന്നാണ് പറഞ്ഞത്. പലരും പറഞ്ഞു നിങ്ങളോട് പറഞ്ഞാല്‍ സഹായിക്കുമെന്ന് അതുകൊണ്ടുവന്നതാണ്.’ യുവതി നഗരത്തില്‍ ജോലിയിലുണ്ടായിരുന്ന പിങ്ക് പോലീസ് സംഘത്തെ കണ്ട് പരാതി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 11.30-ഓടെ കോട്ടയം നാഗമ്പടത്തായിരുന്നു സംഭവം. നിത്യവൃത്തിയ്ക്കായി തന്നെ ഏറെ കഷ്ടപ്പെടുകയാണ് യുവതി. വീണ്ടും പുതിയ ബാഗിനായി മുടക്കാന്‍ കാശില്ലാതിരുന്നതുകൊണ്ടാണ് പോലീസിനെ സമീപിച്ച് സഹായം തേടിയത്

അമ്മ മരിച്ചതോടെ വീട്ടില്‍ ബുദ്ധിമുട്ടായി. സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഹോം നേഴ്സായി ജോലിക്കുപോയിത്തുടങ്ങി.
അതിനുവേണ്ടിയാണ് കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെ കടയില്‍ നിന്ന് ബാഗ് വാങ്ങിയത്. എന്നാല്‍, വാങ്ങി വീട്ടില്‍ കൊണ്ടുചെന്ന് സാധനങ്ങളിപ്പോള്‍ ബാഗ് കീറി. തിരികെ കടയിലെത്തിയെങ്കിലും കടക്കാര്‍ മാറ്റിനല്‍കിയില്ല. വാങ്ങിയ സമയത്ത് ബില്ലും നല്‍കിയില്ല.

വീണ്ടുമൊരു നാനൂറ് രൂപയെടുക്കാനുള്ള ബുദ്ധിമുട്ടികൊണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് പറഞ്ഞത് പോലീസിന്റെ സഹായം തേടാന്‍. അങ്ങനെയാണ് പിങ്ക് പോലീസിന്റെ സഹായം തേടി യുവതിയെത്തിയത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരായ താനിയ, സബീന, ജ്യോതിമോള്‍ എന്നിവര്‍ അപ്പോള്‍ത്തന്നെ പോലീസ് വാഹനത്തില്‍ യുവതിയുമായി നഗരത്തിലെ കടയിലെത്തി. ഉടമയുമായി സംസാരിച്ചു.

ബാഗ് മാറ്റി നല്‍കയില്ലെങ്കില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പോലീസ് അറിയിച്ചു. അപ്പോള്‍ത്തന്നെ കടയുടമ യുവതിക്ക് പുതിയ ബാഗ് നല്‍കി പ്രശ്നം പരിഹരിച്ചു. യുവതിയുടെ ബുദ്ധിമുട്ട് കേട്ടറിഞ്ഞാണ് യുവതിയുമായി ഉടന്‍ തന്നെ കടയിലേക്ക് പോയതെന്ന് പോലീസ് ഉദ്യോഗസ്ഥ താനിയ പറഞ്ഞു.

Exit mobile version