എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

കോട്ടയം: എംജി സർവകലാശാലയിൽ കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ് സംശയം. എംബിഎ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിജിലൻസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എൽസി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്. ഈ ശബ്ദരേഖകളിൽ പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്.

എംബിഎ മാർക്ക് ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസിസ്റ്റന്റ് സിജെ എൽസിയാണ് കഴിഞ്ഞ ദിവസം വിജിലൻസിന്റെ പിടിയിലായത്. താൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാർക്ക് കൈമാറാനാണെന്ന് എൽസി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു.

also read-എംബിഎ സര്‍ട്ടിഫിക്കറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാല ജീവനക്കാരിയെ കൈയ്യോടെ പിടികൂടി വിജിലന്‍സ്

ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടു മാസം മുൻപ് നടത്തിയ ഫോൺ സംഭാഷണത്തിലുണ്ട്. സർട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുൾപ്പെടെയുള്ള ക്രമക്കേടുകൾക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നൽകുന്നതായും സൂചനയുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎസ്പി എകെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

also read- ലോകായുക്ത പരമ പവിത്രമല്ല, സിറിയക് ജോസഫ് ഒരു പുണ്യാളനാണെന്ന അഭിപ്രായവുമില്ല: അഡ്വ. ജയശങ്കർ

ക്രമക്കേട് നടന്ന എംബിഎ സെക്ഷനിലെ രേഖകൾ പരിശോധിക്കുന്ന സംഘം മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യും. ഇതിനിടെ അറസ്റ്റിലായ എൽസിയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം. താൽക്കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചയാളാണ് എൽസി. പിന്നീട് 2009ൽ പ്യൂണായി സ്ഥിരം നിയമനം ലഭിച്ചു. ഏഴ് വർഷത്തിനകം അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത് പ്യൂൺ പ്രൊമോഷൻ വ്യവസ്ഥ തിരുത്തിയാണെന്നാണ് ആക്ഷേപം. നിയമനം സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും.

Exit mobile version