മൃതദേഹം ചാക്കിൽ കെട്ടി, കാല് മാലിന്യത്തിൽ നിക്ഷേപിച്ചു; പെൺകുട്ടികൾ തനിച്ച് ഈ ക്രൂരത ചെയ്യില്ല, സഹോദരനും പങ്കെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ

അമ്പലവയൽ: വയനാട് അമ്പലവയൽ ആയിരം കൊല്ലിയിൽ വയോധികനെ കൊസപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികൾ പെൺകുട്ടികളല്ലെന്ന് കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ. പെൺകുട്ടികൾക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനടക്കം കുടുംബത്തിലെ കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടെന്നും കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന ആരോപിച്ചു. മുഹമ്മദിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

സക്കീനയുടെ സഹോദരന്റെ ഭാര്യയാണ് പോലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടികളുടെ അമ്മ. മുഹമ്മദ് ഈ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ പിതാവുമായി തർക്കമുണ്ടായിരുന്നു എന്നും മുഹമ്മദിന്റെ ഭാര്യ ആരോപിക്കുന്നു.

കഴിഞ്ഞദിവസമാണ് മുഹമ്മദിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈകിട്ട് 4. 30 യോടെയാണ് 15 ഉം 16 ഉം വയസ്സുള്ള 2 പെൺകുട്ടികൾ അമ്പലവയൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക വിവരം പെൺകുട്ടികൾ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പൊട്ട കിണറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടികൾ പോലീസിന് നൽകിയ മൊഴി. ഇതിനിടെ മുഹമ്മദിന്റെ മൃതദേഹത്തിൽ നിന്ന് മുറിച്ചെടുത്ത കാൽ അമ്പലവയലിലെ മാലിന്യപ്ലാന്റിൽ നിന്ന് കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദും കുടുംബവും പോലീസ് കസ്റ്റഡിയിലുള്ള സ്ത്രീകളും കുട്ടികളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവദിവസം കോഴിക്കോട് പോയിരുന്ന താൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സംശയാസ്പദമായ രീതിയിലായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നാണ് ഭാര്യയുടെ മൊഴി.

‘11.15 വരെ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. കോഴിക്കോട് പോയിരുന്ന ഞാൻ തിരിച്ചുവന്ന് ചോദിച്ചപ്പോൾ ഇക്ക പുറത്തുപോയെന്ന് പറഞ്ഞു. വീടിനകത്ത് നനവ് കണ്ട് പൈപ്പ് പൊട്ടിയോ എന്ന് ചോദിച്ചപ്പോൾ വെള്ളം മറിഞ്ഞുവീണതാണെന്ന് പറഞ്ഞു. എന്നെ കണ്ടയുടനെ ചെറിയകുട്ടി പുറത്തേക്ക് ഓടി. ചോദിച്ചപ്പോൾ കാല് മുറിഞ്ഞിട്ടുണ്ടെന്നും പ്ലാസ്റ്റർ വാങ്ങാൻ പോകുകയാണെന്നും പറഞ്ഞു. നാത്തൂൻ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്നുവന്ന അവർക്കും കൊലപാതകം നടത്താനാകില്ല. ഞങ്ങളിവിടെ ഇല്ലാത്ത തക്കം നോക്കി ആങ്ങളെയെ വിളിച്ചുവരുത്തി എല്ലാവരും ചേർന്ന് കൊല്ലുകയായിരുന്നു’ – സക്കീന ആരോപിച്ചു.

Also Read-മകളെ കാണാൻ പുലർച്ചെ വീട്ടിലെത്തി; 19കാരൻ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതിയെന്ന് മൊഴി; തിരുവനന്തപുരത്തെ സംഭവത്തിൽ ഞെട്ടൽ

സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നിലവിൽ ജുവനൈൽ ഹോമിലാണുള്ളത്. ഇവരുടെ അമ്മയെ സുൽത്താൻ ബത്തേരി കോടതിയിലെത്തിച്ച് കസ്റ്റഡിയിൽ വാങ്ങും. ഇതിനുശേഷം കൂടുതൽ തെളിവെടുപ്പ് നടപടിയിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version