അര്‍ജുനെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാനായത് വലിയ സന്തോഷമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍; 25 ലക്ഷം രൂപയുടെ കാരുണ്യം പിറന്ന വഴി

‘ബ്ലഡ് മണി’ എന്ന തമിഴ് സിനിമയില്‍ തന്നേയും കുടുംബത്തേയും മഹത്വവല്‍ക്കരിച്ചത് സിനിമ ഇറങ്ങിയതിന് ശേഷമാണ് അറിഞ്ഞതെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. കുവൈത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി അര്‍ജുന്‍ അത്തിമുത്തുവിനെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാനായതില്‍ വലിയ സന്തോഷമുണ്ട്. സിനിമ സംവിധായകനോ തിരക്കഥാകൃത്തോ തന്നോട് മുന്‍പ് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കെഎം സര്‍ജുന്‍ സംവിധാനം ചെയ്ത ബ്ലഡ് മണി എന്ന സിനിമയിലാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെയും പിതാവും ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെയും പ്രതിപാദിക്കുന്നത്.

വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്ന രണ്ട് തമിഴരുടെ കഥ പറയുന്നതാണ് ചിത്രം. ഇതില്‍ ഒരാളായ കാളിയപ്പനു വേണ്ടി ചെന്നൈയിലെ ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ഇടപെടലുകളിലാണ് പാണക്കാട് കുടുംബത്തിന്റെ കഥ കടന്നുവരുന്നത്.

സിനിമയിലിങ്ങനെ;

മാധ്യമപ്രവര്‍ത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കര്‍ (ചിത്രത്തില്‍ റേച്ചല്‍ വിക്ടര്‍) ഒരു ഓഫീസിലെത്തുകയും ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. റേച്ചല്‍ ചോദിക്കുന്നതിങ്ങനെ; ‘കാളിയപ്പന്റെ (അത്തിമുത്തുവിന് സിനിമയില്‍ നല്‍കിയിരിക്കുന്ന പേര്) അമ്മ പറഞ്ഞത് ഞങ്ങള്‍ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നാണ്. 25 ലക്ഷം രൂപ നിങ്ങളുടെ ട്രസ്റ്റിലെ മുനവ്വറലി തങ്ങള്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് സത്യമാണോ?’

ഓഫീസിലെ കസേരയില്‍ ഇരിക്കുന്നയാള്‍ മറുപടി നല്‍കുന്നത് ഇപ്രകാരം; ‘ ആ കേസിനെ കുറിച്ച് എനിക്കറിയും. അതേ, മുനവ്വറലി ശിഹാബ് തങ്ങള്‍. അപ്പുറം അവരുടെ പിതാവ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദു മുസ്ലിംന്ന് പാക്ക മാട്ടാര്‍. എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാര്‍. (ഹിന്ദുവോ മുസ്ലിമോ എന്ന വേര്‍തിരിവു കാട്ടില്ല, എല്ലാവരേയും സഹായിക്കും).’ സീ 5 ഒടിടി പ്ലാറ്റ്ഫോമിലിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ശങ്കര്‍ ദോസാണ്. സതീഷ് രഘുനാഥാണ് സംഗീതം. നിരവധി പേരാണ് ചിത്രത്തിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

യഥാര്‍ഥ സംഭവമിങ്ങനെ:
കുവൈറ്റ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധിച്ച തമിഴ്നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ഇളവുചെയ്തുകൊണ്ട് ഉത്തരവ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു.

2013 സെപ്റ്റംബര്‍ 21നു മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുള്‍ വാജിദിനെ വധിച്ച കുറ്റത്തിനാണ് അര്‍ജുന് കോടതി വധശിക്ഷ വിധിച്ചത്. കുവൈറ്റിലെ ജലീബില്‍ ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കുവൈറ്റ് നിയമം അനുസരിച്ച് ഇരയുടെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കുകയും ബ്ലഡ് മണിയായി ഒരു നിശ്ചിത തുക കെട്ടിവയ്ക്കുകയും ചെയ്താല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കുകയുള്ളു. ഇതേത്തുടര്‍ന്ന് അര്‍ജുന്‍ അത്തിമുത്തുവിന്റ ഭാര്യ മാലതി മലപ്പുറത്തെത്തി പാണക്കാട് തങ്ങളെ കണ്ടിരുന്നു.

അബ്ദുള്‍ വജീദിന്റെ ഭാര്യയും മക്കളും മറ്റ് വരുമാനമൊന്നും ഇല്ലാത്തവരായതുകൊണ്ടുതന്നെ 30 ലക്ഷം രൂപ നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന നിലപാടിലായിരുന്നു കുടുംബം. വീട്ടുജോലിക്കാരിയായ മാലതിയ്ക്ക് അത് സ്വരുക്കൂട്ടാനാവുന്നതിലും അധികമായിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ മുനവ്വറലി തങ്ങള്‍ മാലതിയെ സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു.

30 ലക്ഷത്തില്‍ 25 ലക്ഷമാണ് ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ചത്. ബാക്കി അഞ്ച് ലക്ഷം മാലതിയും സ്വരുക്കൂട്ടി. അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ഇളവുചെയ്ത വാര്‍ത്ത പങ്കുവച്ച് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിങ്ങനെ;

എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് അര്‍ജ്ജുന്‍ അത്തി മുത്തുവിന്റെ ഭാര്യ പ്രതീക്ഷകളോടെ കൊടപ്പനക്കലേക്കെത്തുന്നത്. മണ്ണ് കുഴിച്ച് ജലം കണ്ടെത്തുന്നത് പോലെ കാരുണ്യത്തിന്റെ ഉറവ കണ്ടെത്തേണ്ട ശ്രമകരമായ ഒരു ദൗത്യമായിരുന്നു അത്.

വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കണ്ടെത്തണം. വേദനയുടെ നെരിപ്പോടുകളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവന്റെ ഘാതകന് മാപ്പ് നല്‍കാനുള്ള മഹത്തായ മനസ്സ് പാകപ്പെടുത്തണം. ബ്ലഡ് മണി സ്വരൂപിക്കണം തുടങ്ങിയ ജോലികളാണ് മുമ്പില്‍..

എല്ലാം സര്‍വ്വ ശക്തനില്‍ ഭരമേല്പിച്ച് ഇറങ്ങി തിരിച്ചു. സങ്കീര്‍ണ്ണമെന്ന് തോന്നിയ കാര്യങ്ങളെല്ലാം അതിരുകളില്ലാത്ത മനുഷ്യമനസ്സുകളുടെ കാരുണ്യത്തിന്റെ പ്രവാഹത്തില്‍ നിന്നും അത്ഭുതകരമാം വിധം സാധ്യമായി.

ബ്ലഡ് മണി സ്വീകരിച്ചു പാലക്കാട്ടെ മലയാളി കുടുംബവും അര്‍ജ്ജുന്റെ ഭാര്യയും പാണക്കാട് വെച്ച് പരസ്പരം കണ്ട, അത്യന്തം വൈകാരിക സാഹചര്യം ഉറവ പൊട്ടിയൊഴുകുന്ന മനസ്സുകളുടെ വിങ്ങലുകള്‍ക്ക് വഴിമാറി. ദേശ, ഭാഷ, മത, ജാതി, വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞ തുല്യതയില്ലാത്ത സന്ദര്‍ഭമായിരുന്നു അത്.

ഓര്‍ഹാന്‍ പാമുകിന്റെ നിരീക്ഷണം പോലെ കണ്ട നല്ല സ്വപ്നങ്ങളിലൊന്നെങ്കിലും സത്യമാകണമെന്ന നാം കാത്ത് സൂക്ഷിക്കുന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാകുമ്പോഴുണ്ടാകുന്ന ആനന്ദമാണ് ഇപ്പോഴെനിക്ക്.. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ എന്നോടൊപ്പം നിന്നവരേറെയുണ്ട്.

നന്മയില്‍ ചാലിച്ച ഹൃദയത്തിനുടമകള്‍. പണം കണ്ടെത്തുന്നതിന് വേണ്ടി സഹായിച്ച പ്രിയ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍.ഒപ്പം നിന്ന മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍. ഈ വിഷയത്തെ ഫോളോ അപ് ചെയ്ത കുവൈത്ത് കെ എം സി സി ഭാരവാഹികള്‍, മറ്റ് സംഘടനകള്‍,വ്യക്തികള്‍.. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
സ്തുതികളത്രയും സര്‍വ്വശക്തന്!

‘കുവൈത്ത് ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട്, തൂക്കു കയറും കാത്ത് നിമിഷങ്ങള്‍ എണ്ണിയിരുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനനെ തൂക്കു കയറില്‍ നിന്ന് രക്ഷിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമായി ഞാന്‍ കണക്കാക്കുന്നു. ഭര്‍ത്താവ് അര്‍ജുനന്റെ ജീവന്‍ രക്ഷിക്കാന്‍, 25 ലക്ഷം രൂപ ഇന്ന് രാവിലെ എളാപ്പ ഹൈദറലി ശിഹാബ് തങ്ങള്‍ അര്‍ജുനന്റെ ഭാര്യ മാലതിക്ക് കൈമാറിയപ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്താല്‍ മാലതിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച മാലതി പാണക്കാടെത്തി സഹായം ആവശ്യപ്പെട്ടപ്പോള്‍ ഏറെ ആശങ്കയോടെയാണ് അത് ഏറ്റെടുത്തത്. എന്നാല്‍ അന്ന് രാത്രി രണ്ട് മണി വരെ വിദേശത്തടക്കമുള്ള എന്റെ സുഹൃത്തുക്കളുമായി നേരിട്ട് ഞാന്‍ വിഷയം ധരിപ്പിച്ചപ്പോള്‍ അവരെല്ലാം വളരെ ആവേശത്തോടെയാണ് മുന്നോട്ട് വന്നത്.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും.’

Exit mobile version