‘ഇളയകുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു പറഞ്ഞു’; കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ ദുരൂഹമരണം കൊലപാതകം; അമ്മ അറസ്റ്റിൽ

കോട്ടയം: നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച് ഓതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയുടെ മൊഴി. ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.

Read also-കൃതികയും തരുണിയുമെത്തി അച്ഛനും അമ്മയ്ക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ; ബിപിൻ റാവത്തിന്റെയും മധുലികയുടെയും പെൺമക്കളെ ആശ്വസിപ്പിക്കാനാകാതെ തേങ്ങി രാജ്യം

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞെന്നായിരുന്നു നിഷയുടെ ആദ്യത്തെ മൊഴി. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക് മരിച്ച കുഞ്ഞിനെക്കൂടാതെ അഞ്ചു മക്കളുണ്ട്.

സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിയ്ക്ക് പോയിരുന്നു. അയൽവാസിയായ സ്ത്രീ ഇന്നലെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയപ്പോൾ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞ് ഇവരെ നിഷ തിരിച്ചയച്ചിരുന്നു. സംശയം തോന്നിയ ഇവർ ആശാവർക്കറെ വിവരമറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടത്.

പിന്നീട് വീട്ടിൽ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പോലീസ് നിരീക്ഷണത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പോലീസ് നിർദേശവും നൽകി.

Exit mobile version