മൊഫിയ പർവീണിന്റെ ആത്മഹത്യ; ഭർത്താവും മാതാപിതാക്കളും റിമാൻഡിൽ; കാക്കനാട് ജില്ലാജയിലിലേക്ക് മാറ്റി

കൊച്ചി: ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളേയും റിമാൻഡ് ചെയ്തു. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ(27) ഭർത്തൃപിതാവ് യൂസഫ്(63) ഭർത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ഇതിനിടെ, പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചു. കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നുമാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. തുടർന്ന് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കുകയായിരുന്നു. ശേഷം പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

പ്രതികൾ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതിയെ മർദിച്ചതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. അതേസമയം, പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

ചൊവ്വാഴ്ച അർധരാത്രിയാണ് മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവിൽപോയിരുന്നു. തുടർന്ന് കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.

Exit mobile version