തന്റെ ഇഷ്ടപ്രകാരമല്ലാതെ മകളുടെ വിവാഹം; ഗൃഹനാഥൻ ഭാര്യയേയും മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ചു; പരിക്കുമായി യുവതിയുടെ താലികെട്ട്

wedding_b

നെയ്യാറ്റിൻകര: തന്റെ ഇഷ്ടപ്രകാരമല്ലാതെ മകൾ പ്രണയിച്ച യുവാവുമായി വിവാഹം നടത്തുന്നതിൽ പ്രകോപിതനായ പിതാവ് മക്കളേയും ഭാര്യയെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേൽപിച്ചു. അക്രമമുണ്ടായെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽതന്നെ ബുധനാഴ്ച രാവിലെ യുവതിയുടേയും തൃശ്ശൂർ സ്വദേശിയുമായുള്ള വിവാഹം നടന്നു.
തലയ്ക്ക് ഏറ്റ പരിക്കുമായാണ് യുവതി കതിർമണ്ഡപത്തിലെത്തിയത്.

ആറാലുംമൂട് പൂജാ നഗർ മണ്ണറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ ആക്രമണത്തിൽ ഭാര്യ ശ്രീലത(47), മകൾ ലിജ(25), മകൻ ബെൻ(20) എന്നിവർക്കാണ് വെട്ടേറ്റത്.

ബംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടർ കമ്പനിയിലെ ജീവനക്കാരിയായ ലിജയ്ക്കും മാതാവിനും സഹോദരനുമാണ് വെട്ടേറ്റത്. ബംഗളൂരുവിൽ ഒപ്പം ജോലി ചെയ്ത തൃശ്ശൂർ സ്വദേശിയുമായാണ് ലിജ പ്രണയത്തിലായത്. തുടർന്ന് ഇവരുടെ വിവാഹം ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തിൽവെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. ഈ വിവാഹത്തിന് പിതാവ് പ്രദീപ് ചന്ദ്രന് സമ്മതമില്ലായിരുന്നു. ഇതിനെ എതിർത്ത് വീട്ടിൽ സംസാരിക്കുന്നതിനിടെയാണ് പ്രകോപിതനായി കത്തിയെടുത്ത് ഇയാൾ ആക്രമണം നടത്തിയത്. ഒടുവിൽ ഒളിവിൽപ്പോയ ഗൃഹനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മകൾ ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

കത്തികൊണ്ടുള്ള വെട്ടേറ്റ് ശ്രീലതയുടെ കൈയ്ക്കും മക്കളായ ലിജയുടെയും ബെന്നിന്റെയും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ മൂവരും നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

Exit mobile version