ഭാര്യയുടെ അശ്ലീല ദൃശ്യങ്ങളിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം; കാമുകന് പിന്നാലെ പ്രേരണക്കുറ്റത്തിന് യുവതിയും അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടേയും കാമുകന്റെയും അശ്ലീലദൃശ്യങ്ങൾ പുറത്തായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി ഭാര്യയെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവൻകുട്ടിയുടെ മകനും അറസ്റ്റിലായ അഖിലയുടെ ഭർത്താവുമായ ശിവകുമാർ (34) ആത്മഹത്യ ചെയ്തകേസിലാണ് അറസ്റ്റ്. 2019 സെപ്റ്റംബറിലാണ് ശിസവകുമാർ മരിച്ചത്. ഈ കേസിൽ നേരത്തെ, അഖിലയുടെ കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) അറസ്റ്റിലായിരുന്നു.

പ്രണയിച്ചാണ് ശിവകുമാർ- അഖില ദമ്പതികൾ വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി.

പിന്നീട് ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം കാണുകയും ചെയ്തു. ഇതിനിടെ അഖില കുഞ്ഞുങ്ങളേയും കൊണ്ട് വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് ശ്രീകാര്യത്തെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. ഇതിന് പിന്നാലെയാണ് അഖിലയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയത്.

സിഐ എൻ സുരേഷ് കുമാർ, എസ്‌ഐ വി ഷിബു, എഎസ്‌ഐ ആർവി ബൈജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

Exit mobile version