മലപ്പുറത്ത് അനധികൃത ഹാൻസ് നിർമ്മാണ ഫാക്ടറി; നാല് പേർ അറസ്റ്റിൽ; പിടിച്ചെടുത്ത് 50 ലക്ഷത്തോളം പുകയില ഉത്പന്നങ്ങൾ

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ നിരോധിത ലഹരിവസ്തുവായ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി പോലീസ് പൂട്ടിച്ചു. ഫാക്ടറി നടത്തിയ നാലുപേര്‍ പിടിയിലായി. പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.

മലപ്പുറം വേങ്ങര വട്ടപ്പൊന്തയില്‍ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിക്കുകയായിരുന്നു.

പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടകടവന്‍ അഫ്‌സല്‍ (30), തിരൂരങ്ങാടി എആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡല്‍ഹി സ്വദേശി അസ്‌ലം (23) എന്നിവരെയാണ് ജില്ല ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. ബീഡി നിര്‍മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിടിയിലായ ഹംസയുടെ പേരില്‍ പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്.

അഞ്ച് ലക്ഷത്തോളം വില വരുന്ന മൂന്ന് യൂണിറ്റുകളാണ് അഞ്ച് മാസമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍നിന്നും പാക്കിങ്ങിനുള്ള വസ്തുക്കളും എത്തിച്ചു. രാത്രി ഫാക്ടറിയില്‍ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ കടത്തികൊണ്ട് പോയിരുന്നത്.

മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപ്, വേങ്ങര ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Exit mobile version