ഭാര്യയും കാമുകനുമൊത്തുള്ള അശ്ലീല വീഡിയോ കണ്ടു, മനംനൊന്ത് യുവാവ് ജീവനൊടുക്കി; രണ്ടുവര്‍ഷത്തിനു ശേഷം കാമുകന്‍ വിഷ്ണു അറസ്റ്റില്‍

വിളപ്പില്‍ശാല: ഭാര്യയും കാമുകനുമൊത്തുള്ള അശ്ലീല വീഡിയോ കണ്ടതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വിനെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.

അറസ്റ്റിലായ വിഷ്ണു

കേസിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;

മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അവിടത്തെ ജീവനക്കാരന്‍ വിഷ്ണുവുമായി അടുപ്പത്തിലായി.

വിഷ്ണു ബന്ധുവാണെന്ന് അഖില, ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നു. ഇപ്പോള്‍ അഖിലയും രണ്ടു പെണ്‍കുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിക്കുന്നത്.

കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ശ്രീകാര്യത്തുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പോലീസ് അവിടെയെത്തി പിടികൂടിയത്. ഒന്നാം പ്രതിയായ അഖില ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ പിടികൂടാനായിട്ടില്ല.

Exit mobile version