കോട്ടയം: അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് എസ്ബിഐ കോട്ടയം മെഡിക്കൽ കോളേജ് ശാഖയിലെ ജീവനക്കാരിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയും സുരക്ഷാജീവനക്കാരനെയും ഇയാൾ പരിക്കേൽപ്പിച്ചു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ട്രോമാ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവായ മൂലേടം സ്വദേശി ജേക്കബ് (39) ആണ് ബാങ്ക് ജീവനക്കാരെ ആക്രമിച്ചത്. ജേക്കബ് ബാങ്കിലെ സുരക്ഷാജീവനക്കാരനോട് അക്കൗണ്ട് തുടങ്ങാനാണ് എത്തിയതെന്ന് അറിയിച്ചു.
തുടർന്ന് കൗണ്ടറിലുണ്ടായിരുന്ന ആർദ്ര എന്ന ജീവനക്കാരിക്ക് എടിഎം കാർഡ് നൽകിയിട്ട് 3000 രൂപ വേണമെന്ന് പറഞ്ഞു. എന്നാൽ, അക്കൗണ്ടിൽ 90 രൂപയേ ഉള്ളൂവെന്നറിയിച്ചപ്പോൾ 3000 രൂപ വേണമെന്ന് പറഞ്ഞ്, പോക്കറ്റിൽനിന്ന് ബ്ലേഡ് എടുത്ത് ജീവനക്കാരിയെ ആക്രമിക്കാനൊരുങ്ങുകയായിരുന്നു.
ഇതോടെ മറ്റൊരു ജീവനക്കാരനായ ജയ്സൺ തടഞ്ഞതിനാൽ ജീവനക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബഹളംകേട്ടെത്തിയ സുരക്ഷാ ജീവനക്കാരൻ ഗോപിയും മറ്റും ചേർന്നാണ് അക്രമിയെ കീഴടക്കിയത്. അരമണിക്കൂറോളം ഇയാൾ ബാങ്കിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം ബാങ്കിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ ഭയന്ന് പുറത്തേക്കോടി.
ഇതിനിടയിൽ ബ്ലേഡുകൊണ്ട് അക്രമിയുടെ കൈയ്യും മുറിഞ്ഞു.
പ്രതിയെ ബാങ്ക് ജീവനക്കാർ കീഴ്‌പ്പെടുത്തി പിടിച്ച് പോലീസിന് കൈമാറി.