സമീപത്തായി സിറിഞ്ച്; യുവാവ് ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍, സുഹൃത്ത് കസ്റ്റഡിയില്‍

പരപ്പനങ്ങാടി: യുവാവിനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫാറൂഖ് കോളജിനു സമീപം കുന്നുമ്മല്‍ തടായില്‍ ഭരതന്റെ മകന്‍ നിഖില്‍ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ചെട്ടിപ്പടി കീഴ്ചിറയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വി.സി.ഷെബീറി (27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 7.30ന് പറമ്പിനു സമീപം പശുവിനെ കെട്ടാന്‍ ചെന്ന സ്ത്രീയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.

ഇവര്‍ അറിയിച്ചതനുസരിച്ച് പ്രദേശവാസികള്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നായി മരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ പ്രദേശത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഇയാളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഷബീറിനെ കസ്റ്റഡിയിലെടുത്തത്. വെല്‍ഡിങ് ജോലി ചെയ്യുന്നയാളാണ് നിഖിലെന്നും തേഞ്ഞിപ്പലം, ഫറോക്ക് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി നിഖിലിനെതിരെ മോഷണം, പിടിച്ചുപറി തുടങ്ങിയവയ്ക്ക് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറില്‍.

Exit mobile version