കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച 15കാരന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധിക്കും; സൂക്ഷ്മപരിശോധന വേണമെന്ന് പോലീസ്

കൊണ്ടോട്ടി: കൊണ്ടോട്ടി കൊട്ടൂക്കരയിൽ 21-കാരിയെ അക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പതിനഞ്ചുകാരന്റെ മൊബൈൽഫോൺ പോലീസ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. കസ്റ്റഡിയിലെടുത്ത ഫോൺ ഫോറൻസിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന നടത്തുക.

പത്താംക്ലാസുകാരന്റെ മൊബൈൽഫോൺ ദുരുപയോഗമാണ് യുവതിയെ അക്രമിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. വിദ്യാർത്ഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വയലിലെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊണ്ടോട്ടിയിലെ കംപ്യൂട്ടർ സെന്ററിലേക്കായി വീട്ടിൽനിന്ന് പുറപ്പെട്ട യുവതിയെ പതിനഞ്ചുകാരൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച പിടിയിലായ വിദ്യാർത്ഥി വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണുള്ളത്. ബുധനാഴ്ച യുവതി മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

Exit mobile version