മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.5 അടിയില്‍ കൂടരുത്: സുപ്രിംകോടതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം കേരളവും തമിഴ്‌നാടും സമ്മതിച്ചു. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ പല ഘട്ടത്തില്‍ കേരളത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നിരുന്നു. നവംബര്‍ 8ന് കേരളം സത്യവാങ്മൂലം നല്‍കണം.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ ആളുകള്‍ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.15 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് കേരളം. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കി.

Exit mobile version