മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി: തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കി

ഇടുക്കി: കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഈ സാഹചര്യത്തില്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക.

നിലവില്‍ കുമളി, അടിമാലി ഉള്‍പ്പെടെയുള്ള മേഖലകളിലും ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും വര്‍ധിച്ചു.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

അതേസമയം, വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി യുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതുണ്ട്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനിടെ കോട്ടയത്ത് വീണ്ടും കനത്തമഴ തുടരുന്നു. കിഴക്കന്‍ മേഖലകളായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മേഖലയിലെ ചെറുതോടുകള്‍ കരകവിഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യ ത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Exit mobile version