അനുപമയെ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്: കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നിരാഹാര സമരമിരിക്കുന്ന അനുപമയെ മന്ത്രി വീണാ ജോര്‍ജ്ജ് വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അമ്മ എന്ന വികാരം മനസിലാകുമെന്നും ഞാനും ഒരമ്മയാണെന്നും കാര്യങ്ങള്‍ വീണാ ജോര്‍ജ്ജ് അനുപമയോട് പറഞ്ഞു.

കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി അനുപമയ്ക്ക് വാക്ക് നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അനുപമ പറയുന്നു. വീണാ ജോര്‍ജ് ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്നായിരുന്നു വിഷയത്തില്‍ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം.

കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ പറഞ്ഞിരുന്നു.

Exit mobile version