ദമ്പതികളുടെ മുറി പുറത്ത് നിന്ന് പൂട്ടി: മുഖത്ത് മുളക് പൊടി വിതറി മോഷണത്തിന് ശ്രമിച്ച് കള്ളന്‍: സാഹസികമായി നേരിട്ട് യുവതി; കള്ളന്‍ ജീവനും കൊണ്ടോടി

കോഴിക്കോട്: കള്ളനെന്ന് കേട്ടാല്‍ തന്നെ മുട്ട് വിറയ്ക്കുന്നവരാണ് ഏറേപേരും. എന്നാല്‍ രാത്രിയില്‍ വീട്ടിലെത്തിയ കള്ളനെ സധൈര്യം നേരിട്ട് മാതൃകയായി യുവതി. കോഴിക്കോട് സ്വദേശിനി ആയിഷയാണ് ധീരയായ യുവതി.

ഞായറാഴ്ച്ചയാണ് കോഴിക്കോട് ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പിഎ ഹൗസ് വളപ്പിലുള്ള ആയിഷയുടെ വീട്ടില്‍ മോഷ്ടാവെത്തുന്നത്. ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. ആയിഷയുടെ മാതാപിതാക്കളായ സലാമിനെയും ഭാര്യ റാബിയെയും മുറി പുറത്തുനിന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് മുകള്‍ നിലയിലെ മുറിയിലെത്തി. അവിടെനിന്ന് ഒന്നും ലഭിക്കാതെ വന്നതോടെ വീണ്ടും താഴെ ഭാഗത്ത് സലാമിന്റെ മകള്‍ ആയിഷ കിടക്കുന്ന മുറിയിലെത്തി.

ആളനക്കം ശ്രദ്ധയില്‍പ്പെട്ട ആയിഷ കണ്ണുതുറന്നപ്പോള്‍ മുന്നിലൊരാള്‍. ബഹളം വെച്ചു, പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയില്‍ ശബ്ദം പുറത്തെത്തിയില്ല. ഇതിനിടെ ആയിഷയെ കള്ളന്‍ കീഴ്പ്പെടുത്തി. മുഖം അമര്‍ത്തി പിടിച്ചു, കൊല്ലുമെന്ന് ഭീഷണി. ധൈര്യം കൈവിടാതെ പണം വേണോയെന്ന് കള്ളനോട് ചോദ്യം. ലോട്ടറി അടിച്ച സന്തോഷത്തില്‍ കള്ളന്‍ പിടിവിട്ടു.

പിടിവിട്ട സെക്കന്‍ഡില്‍ ആയിഷ കള്ളനെ തിരിച്ചാക്രമിച്ചു. മുറിക്ക് വെളിയിലേക്ക് തള്ളി, പുറത്താക്കി. മുളക് പൊടി എറിഞ്ഞ കള്ളനില്‍ നിന്ന് സാഹസികമായി ഒഴിഞ്ഞുമാറി. ബഹളം കേട്ട് അപ്പേഴേക്കും മാതാപിതാക്കളും കുഞ്ഞും ഉണര്‍ന്നു. കാര്യങ്ങള്‍ പിടിവിട്ടെന്ന് മനസിലായ കള്ളന്‍ ജീവനും കൊണ്ടു ഓടിപ്പോയി. പിന്നീട് പോലീസെത്തി അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

വിവരമറിഞ്ഞ് ബഹളം വച്ച ആയിഷയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് രക്ഷപ്പെട്ടു.
ആയിഷയുടെ മനോധൈര്യമാണ് മോഷ്ടാവിന് വിനയായത്. അതേസമയം മോഷ്ടാവ് ഒരു ബ്രേസ്ലറ്റ് കൈക്കാലാക്കിയാണ് കടന്നു കളഞ്ഞത്. അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version