അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണയന്ത്രം കാണാതായി; മലയാളികൾ യന്ത്രത്തിൽ കയറി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനായി അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായതെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി അറിയിച്ചു. ഇവരാണ് യന്ത്രം കടലിൽ സ്ഥാപിച്ചത്.

സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായിരിക്കുന്നത്ത്. മൂന്ന് ദിവസം മുമ്പാണ് ഇതിൽ നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. തുടർന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

ഇതിനിടെ മലപ്പുറം താനൂരിൽ നിന്നുള്ള ഒരാളുടെ ഫേസ്ബുക്കിൽ യന്ത്രത്തിന്റെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായും വിവരമുണ്ട്. തങ്ങൾക്ക് കടലിൽ നിന്ന് ഒരു വസ്തു ലഭിച്ചതായാണ് ഈ വീഡിയോയിൽ പറയുന്നത്. ആളുകൾ യന്ത്രത്തിന്റെ മുകളിൽ കയറി നിൽക്കുന്നുമുണ്ട്.

മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് സൂചന. സംഭവത്തിൽ മലപ്പുറത്തെ തീരദേശ പോലീസ് സ്‌റ്റേഷനുകൾക്ക് അന്വേഷണം ആവശ്യപ്പെട്ട് നിർദേശം നൽകിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രാലയം. യന്ത്രത്തിലുണ്ടായിരുന്ന സെൻസറുകൾ തകരാറിലായതോടെയാണ് ഇതിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായിരിക്കുന്നത്.

Exit mobile version