തൃശൂർ: ഭർത്താവിന്റെ കാലും കൈയും വെട്ടാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി. പി. പ്രമോദിനെ ആക്രമിക്കാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ ഭാര്യ നയന (30) ആണ് പിടിയിലായത്. നെടുപുഴ പൊലീസാണ നയനയെ അറസ്റ്റ് ചെയ്തത്.
പ്രമോദിനെ കഞ്ചാവ് കേസിൽ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്തി തീർക്കാനും നയന ശ്രമിച്ചിരുന്നു. ഇതിന് തുടർച്ചയായി, ഭർത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡൊഴിക്കാനും നയന ക്വട്ടേഷൻ സംഘത്തോട് നിർദേശിച്ചു. അതിനു ശേഷം ഇത് ചെയ്തത് തൻറെ ഭർത്താവ് ആണെന്നും വരുത്തി തീർക്കാനും, അതിൻറെ പേരിൽ കൈയും കാലും വെട്ടാനും ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്
ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് തന്ത്രപരമായി നയനയെ കുടുക്കുകയായിരുന്നു. യുവതി കൂട്ടുപ്രതികളായ ക്വട്ടേഷൻ സംഘവുമായി ഫോണിൽ സംസാരിച്ചതിൻറെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നുയ ഇതാണ് കേസിൽ നിർണായകമായത്.
ഈ ശബ്ദസന്ദേശം മുൻനിർത്തിയാണ് പൊലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിലായ നയനയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.