‘ഗോഡ്സെ കമ്മ്യൂണിസ്റ്റായിരുന്നു, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ് ബന്ധം’: പികെ കൃഷ്ണദാസ്

കണ്ണൂര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ കമ്മ്യൂണിസ്റ്റായിരുന്നെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡ്‌സെക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ് ബന്ധം- കൃഷ്ണദാസ് പറഞ്ഞു.

ഗോഡ്‌സെയുടെ കാലത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്‍സി ചാറ്റര്‍ജിയായിരുന്നു. എന്‍സി ചാറ്റര്‍ജിയുടെ മകനാണ് സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബ പശ്ചാത്തലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു. എന്‍സി ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ്. പിന്നീട് സോമനാഥ് ചാറ്റര്‍ജി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു.

‘എന്‍സി ചാറ്റര്‍ജി ആദ്യം കൊല്‍ക്കത്തയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ടുതവണ തോറ്റു. ഇതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചതും ജയിച്ചതും,’ അദ്ദേഹം പറഞ്ഞു.

ഗോഡ്‌സെയുടെ ചരിത്രമൊക്കെ കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആര്‍എസ്എസുകാരനാകുമായിരുന്നുവെന്ന വിവാദ പ്രസ്താവന കൃഷ്ണദാസ് വീണ്ടും ആവര്‍ത്തിച്ചു.

Exit mobile version