മുരളീധര പക്ഷത്തിന് സർവാധിപത്യം നൽകി ഭാരവാഹി പട്ടിക; സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംടി രമേശും ശോഭ സുരേന്ദ്രനും; ബിജെപിയിൽ പൊട്ടിത്തെറി

കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ മുരളീധര പക്ഷത്തിന് ആധിപത്യം നൽകിയതിനെതിരെ അമർഷം പുകയുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ ദേശീയ നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കൃഷ്ണദാസ് പക്ഷത്തെ അവഗണിച്ചതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ചുമതലകൾ ഏറ്റെടുക്കില്ലെന്ന് മുതിർന്ന നേതാക്കളായ എംടി രമേശും ശോഭ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും നേതൃത്വത്തെ അറിയിച്ചു. സംഘടനാ ജനറൽ സെക്രട്ടറിയെയാണ് നേതാക്കൾ നിലപാട് അറിയിച്ചത്.

കൃഷ്ണദാസ് പക്ഷത്തെ പാടെ ഒഴിവാക്കി വി മുരളീധരനും കെ സുരേന്ദ്രനും ചേർന്ന് ബിജെപിയിൽ അടക്കിവാഴാനാണ് ശ്രമിക്കുന്നതെന്നാണ് ചില നേതാക്കളുടെ പരാതി. ഭാരവാഹി പട്ടികയിൽ കൂടിയാലോചന നടന്നില്ലെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംഎസ് കുമാർ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസംതന്നെ അറിയിച്ചിരുന്നു.

ജനറൽ സെക്രട്ടറിമാരായിരുന്ന കൃഷ്ണദാസ് പക്ഷത്തെ എഎൻ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരായി ഒതുക്കിയെന്നാണ് പുതിയ ആരോപണം. ആർഎസ്എസ് നിർബന്ധിച്ചതിനാൽ എംടി രമേശിനെ മാത്രം ജനറൽ സെക്രട്ടറിയായി നിലനിർത്തി. മുതിർന്ന നേതാക്കളായ എൻ ശിവരാജൻ, പിഎം വേലായുധൻ, കെപി ശ്രീശൻ എന്നിവരെ ഒഴിവാക്കിയുള്ള ഭാരവാഹി പ്രഖ്യാപനത്തോടെ ബിജെപിയിൽ വി മുരളീധരൻ പക്ഷത്തിന് സമ്പൂർണ ആധിപത്യമായി.

എം ഗണേശനെ സംഘടനാ ജനറൽ സെക്രട്ടറിയായി നിയമിച്ചതു മാത്രമാണ് ആർഎസ്എസിനുള്ള നേട്ടം. പത്ത് വൈസ് പ്രസിഡന്റുമാരിൽ എഎൻ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും ആറ് ജനറൽ സെക്രട്ടറിമാരിൽ എംടി രമേശും പത്ത് സെക്രട്ടറിമാരിൽ മൂന്നുപേരും മാത്രമാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. ആറ് മോർച്ചാ ഭാരവാഹികളെയും നിയമിച്ച് പോഷകസംഘടനകളുടെ പൂർണ്ണ നിയന്ത്രണവും മുരളീധരപക്ഷത്തിന്റെ കൈയ്യിലാണ്. ജനറൽ സെക്രട്ടറിമാരായി നിയമിച്ചവരിൽ ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ എന്നിവർക്കു പുറമെ സഹസംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷും കെ സുരേന്ദ്രന്റെ വിശ്വസ്തരാണ്.

ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൃഷ്ണദാസ് പക്ഷത്തിനായിരുന്നു. സംസ്ഥാന പ്രസിഡന്റിനായുള്ള അഭിപ്രായവോട്ടെടുപ്പിലും ഭൂരിപക്ഷം കിട്ടി. ഇത് അട്ടിമറിച്ചാണ് സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

Exit mobile version