ഭര്‍ത്താവ് ഐഎസില്‍ എത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല, മറ്റാരെയെങ്കിലും വിവാഹം ചെയ്ത് എവിടെയെങ്കിലും കഴിയുകയാണെന്ന് കരുതി; ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്ക തോന്നുന്നുവെന്ന് പ്രജുവിന്റെ ഭാര്യ

കോഴിക്കോട്: തന്റെ ഭര്‍ത്താവ് ഐ.എസിലെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കേരളത്തിലോ പുറത്തോ എവിടെയെങ്കിലും മറ്റാരെയെങ്കിലും വിവാഹം ചെയ്ത് കഴിയുകയായിരിക്കുമെന്നാണ് കരുതിയതെന്നും ബാലുശ്ശേരി സ്വദേശി പ്രജുവിന്റെ ഭാര്യ. പ്രജു ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞാണ് കേട്ടതെന്നും സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും യുവതി പറയുന്നു.

കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് പ്രജു എട്ടു വര്‍ഷം മുമ്പ് നാടുവിട്ടതെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറയുന്നു. മതം മാറിയ പ്രജു എന്ന മുഹമ്മദ് അമീനുമായി 2008ലാണ് യുവതിയുടെ വിവാഹം നടന്നത്. 2013 മുതല്‍ ഇയാളെ കാണാതായി.

മുജാഹിദ് ആശയത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. സലഫി മതപ്രചാരണ സംഘമായ തബ്ലീഗ് ജമാഅത്തിലേക്ക് വരാന്‍ തന്നെ ഭര്‍ത്താവ് ക്ഷണിച്ചിരുന്നുവെന്നും പക്ഷെ സുന്നി വിശ്വാസിയായതിനാല്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും യുവതി വ്യക്തമാക്കി.

യുവതിയുടെ വാക്കുകള്‍

‘വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പ്രജു മതം മാറിയിരുന്നു. പക്ഷെ പ്രജുവിന്റെ വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. നല്ല മാന്യമയാണ് പെരുമാറിയിരുന്നത്. അതുകൊണ്ടാണ് വിവാഹം കഴിക്കാന് തയ്യാറായത്. മുജാഹിദ് വിഭാഗത്തിന്റെ ആശയവുമായി നല്ല ബന്ധമായിരുന്നു. മുജാഹിദ് ബാലുശ്ശേരയുടെ പ്രഭാഷണങ്ങളാണ് സ്ഥിരം കേട്ടിരുന്നത്. സുന്നി പണ്ഡിതന്മാരുമായുള്ള സംവാദങ്ങള്‍ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ഇടക്ക് തബ്ലീഗ് ജമാഅത്തില്‍ ആകൃഷ്ടനായി.

തന്നോടും മകനോടും തബ്ലീഗില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ സുന്നികളാണ്. അതുവിട്ട് ഒരിടത്തേക്കുമില്ലെന്ന് പറഞ്ഞു’- പ്രജുവിന്റെ ഭാര്യ പറയുന്നു. ഐ.എസ് ആശയങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നില്ല. ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും യുവതി വ്യക്തമാക്കി.

കേസ് നടത്തിപ്പിനായി യുവതിയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തുകയും സ്വര്‍ണ്ണം വില്‍ക്കുകയും ചെയ്തു. ഇയാള്‍ മറ്റ് പല വിവാഹങ്ങളും കഴിച്ചിരുന്നതായി പിന്നീട് മനസ്സിലായയതായും യുവതി വ്യക്തമാക്കി. പിതാവ് ഐ.എസിലാണെന്ന വാര്ത്ത വന്ന സാഹചര്യത്തില്‍ ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്കയിലാണെന്നും യുവതി പറയുന്നു.

2013ല്‍ തന്റെ ഇരുചക്രവാഹനവുമായി വീട്ടില്‍ നിന്നിറങ്ങിയതാണ് പ്രജു. പിന്നീട് വന്നിട്ടില്ല. ഇതോടെ തന്റെ വാഹനവും നഷ്ടപ്പെട്ടു. ഈ വാഹനത്തിന്റെ വായ്പയും തന്റെ ബാധ്യതയായി മാറി. ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി പറഞ്ഞു.

Exit mobile version