പോലീസുകാരുടെ ഹണിട്രാപ്പ്; പരാതിക്കാരനായ എസ്‌ഐ മൊഴി നൽകി; യുവതിക്ക് പണം കൈമാറിയ രേഖകൾ ഹാജരാക്കിയില്ല

തിരുവനന്തപുരം: പോലീസുകാർ ഹണിട്രാപ്പിൽ ഉൾപ്പെട്ട കേസിൽ പരാതി നൽകാൻ തയ്യാറായ എസ്‌ഐയുടെ മൊഴി രേഖപ്പെടുത്തി. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് മൊഴി നൽകിയത്. സുഹൃത്തായിരുന്ന ഒരു സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പോലീസുകാരന്റെ പരാതി. ഭീഷണിപ്പെടുത്തുന്ന ഫോൺ രേഖകൾ ചോർത്തിയത് സ്ത്രീയാണെന്നും ഒരു സുഹൃത്തിന്റെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്നും എസ്‌ഐ മൊഴി നൽകിയിട്ടുണ്ടെങ്കിലും പണം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല.

പോലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് സ്‌പെഷ്യൽ ബ്രാഞ്ചും പോലീസ് ആസ്ഥാന എഡിജിപിയും രഹസ്യാന്വേഷണം നടത്തിയത്.

പരാതിക്കാരനായ എസ്‌ഐക്കെതിരെ പ്രതിയായ യുവതി നേരത്തെ ബലാത്സംഗത്തിന് കേസ് നൽകിയിരുന്നു. അന്ന് തുമ്പ സ്റ്റേഷനിലെ എസ്‌ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ പോലീസ് അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിൻവലിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു യുവതി നിരവധി പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി ഈയിടെ പോലീസ് രഹസ്യാന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലേക്ക് കാര്യങ്ങൾ മാറുകയാണെന്നായിരുന്നു കണ്ടെത്തൽ. പോലീസുകാരുടെ വീടുകളിൽ പോലും പോയി യുവതി ഭീഷണിമുഴക്കിയെന്നും റിപ്പോർട്ടുകളുമുണ്ട്.

Exit mobile version