തൊഴില്‍ മോഷണം, വീടില്ല വീട്ടുകാരുമില്ല.. ജയില്‍വാസം ഇഷ്ടപ്പെടുന്ന അപ്പച്ചന്‍ വല്ലാത്ത ജാതി തന്നെ..! പോലീസുകാരുടെ പ്രിയപ്പെട്ട ഈ എഴുപത്തിരണ്ടുകാരന് ആരാധകര്‍ ഏറെയാണ്

രാജകുമാരി: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ച ഈ എഴുപത്തിരണ്ടുകരന്‍ ജോസഫിനെ പോലീസ് വിശേഷിപ്പിക്കുന്നത് ഏറെ കൗതുകമുള്ള മോഷണകഥകളിലെ നായകനായിട്ടാണ്. നടുമറ്റം സ്വദേശിയായ ഈ കള്ളനെ എല്ലാവരും അപ്പന്‍ എന്നാണ് വിളിക്കുന്നത്. അമ്പത് വര്‍ഷമായി അപ്പച്ചന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം മോഷണം നടത്തിയപ്പോള്‍ വീണ്ടും പിടിയിലായി.

എന്നാല്‍ കുടുംബവും കുട്ടികളുമില്ലാത്ത അപ്പച്ചന്‍ മോഷ്ടിക്കുന്നത് ആഡംബര ഹോട്ടലുകളില്‍ കയറി ആഹാരം കഴിക്കാനാണ് കൂട്ടത്തില്‍ മദ്യപാനവും. എന്നാല്‍ ഈ അപ്പച്ചന് പോലീസുകാരെ ജീവനാണ്. കാരണം നാട്ടില്‍ ചുറ്റിത്തിരിഞ്ഞ് നടക്കുന്നതിനേക്കാള്‍ ജയില്‍ വാസമാണ് പുള്ളിക്കിഷ്ടം. ഈ അടുത്ത കാലത്താണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ നടുമറ്റത്തെ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ചു. തുടര്‍ന്നാണ് രാജാക്കാട് എസ്‌ഐ പിഡി അനൂപ്‌മോന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

നടുമറ്റത്തെ കുടുംബവീടിനു സമീപത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. എന്നാല്‍ തന്റെ കൈയ്യില്‍ 4 പവനോളം സ്വര്‍ണം ഉണ്ടെന്നും പൂപ്പാറയില്‍ ഒരു വീടു കുത്തിത്തുറന്നാണ് മോഷ്ടിച്ചതെന്നും അപ്പച്ചന്‍ പോലീസിനു മൊഴി നല്‍കി. അടിമാലി കോടതി റിമാന്‍ഡ് ചെയ്ത അപ്പച്ചന്‍ ദേവികുളം സബ് ജയിലിലാണ്.

ജയില്‍വാസം പുത്തരിയല്ലാത്ത അപ്പച്ചന്‍ കേരളത്തിലെ ഒട്ടുമിക്ക ജയിലുകളിലും കിടന്നിട്ടുണ്ട്. ശിക്ഷാ കാലയളവില്‍ ജയിലുകളിലെ പ്രധാന പാചകക്കാരനാണ് അപ്പച്ചന്‍. മോഷണം കഴിഞ്ഞാല്‍ അപ്പച്ചന് ഇഷ്ടമുള്ള തൊഴില്‍ പാചകമാണ്. ജയിലുകളില്‍ അപ്പച്ചന്‍ തയാറാക്കുന്ന രുചികരമായ ഭക്ഷണത്തിന് ആരാധകരേറെയാണെന്നു പോലീസ് പറയുന്നു.

എന്നാല്‍ മറ്റൊരു രസം ഇതാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അപ്പച്ചനെ ഹൈറേഞ്ചിലെ ഒരു എസ്‌ഐ സ്വന്തം വീട്ടിലെ അടുക്കള ജോലിക്കാരനാക്കി. 6 മാസത്തോളം മര്യാദക്കാരനായി ജോലി ചെയ്ത അപ്പച്ചന്‍ ഒരു ദിവസം എസ്‌ഐയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കുരുമുളകുമെടുത്തു കടന്നുകളഞ്ഞു.

Exit mobile version