ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപ നല്‍കിയ സംഭവം: തൃക്കാക്കര നഗരസഭ ചെയര്‍ പേഴ്സന്റെ മുറി പൂട്ടി സീല്‍ ചെയ്തു

കൊച്ചി: തൃക്കാക്കരയില്‍ ഓണക്കോടിയ്‌ക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭ ചെയര്‍ പേഴ്സന്‍ അജിത തങ്കപ്പന്റെ മുറി പൂട്ടി സീല്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിവരം.

വിജിലന്‍സ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയാണ് മുറിപൂട്ടി സീല്‍ ചെയ്തത്. ചെയര്‍ പേഴ്സന്റെ മുറിയിലാണ് സിസിടിവി കാമറയുടെ സെര്‍വറും മറ്റും സൂക്ഷിച്ചിരിക്കുന്നത്. സിസിടിവി മോണിറ്റര്‍, സിപിയു, ഹാര്‍ഡ് ഡിസ്‌ക് മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവ വിജിലന്‍സ് നടപടിയില്‍ സുപ്രധാനമാണ്. അതിനാലാണ് നടപടിയെന്നും നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വിജിലന്‍സ് നഗരസഭയില്‍ എത്തിയിരുന്നുവെങ്കിലും ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ മുറി പൂട്ടി പോയിരുന്നതിനാല്‍ വിജിലന്‍സിന് ഇത് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിലും വിജിലന്‍സിന് മുറിയില്‍ പരിശോധന നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് മുറി പൂട്ടി സീല്‍ ചെയ്യാന്‍ വിജിലന്‍സ് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഓണത്തിന് കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സന്റെ മുറിയില്‍ വെച്ചാണ് ഓണക്കോടിയ്ക്കൊപ്പം 10,000 രൂപയും നല്‍കിയതെന്നാണ് പറയുന്നത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ പണം അടങ്ങിയ കവര്‍ ചെയര്‍പേഴ്സന് തിരികെ നല്‍കിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടിയെന്നാണ് വിവരം. പണം നല്‍കിയെന്ന ഏതാനും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കമ്മീഷനെ നിയോഗിച്ച് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനില്‍ നിന്നടക്കം തെളിവെടുപ്പ് നടത്തിയിരുന്നു.അജിത തങ്കപ്പന് പൂര്‍ണമായും പിന്തുണ നല്‍കുന്ന നിലപാടിലാണ് കമ്മീഷന്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം.

Exit mobile version