‘മികച്ച വില്ലേജ് ഓഫിസര്‍’ കൈക്കൂലി കേസില്‍ അറസ്റ്റില്‍: ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക സ്വന്തം ‘പോക്കറ്റിലാക്കിയ ഗുരുതര തട്ടിപ്പ്’

കടുത്തുരുത്തി: മികച്ച വില്ലേജ് ഓഫിസര്‍ എന്ന പുരസ്‌കാരം വാങ്ങിയ വില്ലേജ് ഓഫിസര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍. അഞ്ച് വര്‍ഷത്തോളമായി കടുത്തുരുത്തി വില്ലേജ് ഓഫിസറായി തുടരുന്ന സജി ടി. വര്‍ഗീസ് ആണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്നു എന്ന പരാതി പരിശോധിക്കാനെത്തിയ വിജിലന്‍സ് സംഘം കണ്ടെത്തിയത് കോവിഡ് കാലത്ത് ജനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക കൈക്കലാക്കിയ ഗുരുതരമായ തട്ടിപ്പാണ്.

വില്ലേജ് പരിധിയില്‍ മണ്ണെടുക്കുന്നതിനും കല്ല് വെട്ടുന്നതിനും പണം വാങ്ങി അനുമതി നല്‍കുന്നതായി വിജിലന്‍സിന് രണ്ട് മാസം മുന്‍പ് പരാതി ലഭിച്ചിരുന്നു. ഏതാനും ആഴ്ച മുന്‍പ് മണ്ണെടുക്കുന്നതിന് 10,000 രൂപ കൈക്കൂലി ചോദിച്ചതോടെ വിജിലന്‍സിന്റെ മുന്‍പില്‍ വീണ്ടും പരാതി എത്തി.

രണ്ടാഴ്ചയിലേറെയായി വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വില്ലേജ് ഓഫിസ്. ഇതിനിടയില്‍ വില്ലേജ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചെങ്കിലും കടുത്തുരുത്തി വില്ലേജില്‍ തന്നെ തുടരുന്നതും വിജിലന്‍സ് നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം വില്ലേജ് ഓഫിസിലെത്തി പരിശോധന നടത്തിയതോടെയാണ് ഗുരുതരമായ തട്ടിപ്പ് കണ്ടെത്താനായത്. കോവിഡ് മഹാമാരിക്കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് റവന്യു വകുപ്പ് ഏതാനും മാസം മുന്‍പ് മികച്ച വില്ലേജ് ഓഫിസര്‍ എന്ന പുരസ്‌കാരം നല്‍കി ആദരിച്ച ആളാണ് സജി.ടി. വര്‍ഗീസ്.

Exit mobile version