മലബാറിൽ നടന്നത് ബ്രിട്ടീഷ് വിരുദ്ധ സമരമായിരുന്നെങ്കിലും പലപ്പോഴും ഹിന്ദു വിരുദ്ധമായി മാറി, പക്ഷെ വർഗീയമല്ല; മനപ്പൂർവം വിവാദമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നു: സ്പീക്കർ

പൊന്നാനി: മലബാർ സമരത്തെ സംബന്ധിച്ചുള്ള തന്റെ അഭിപ്രായത്തിന് മാറ്റമില്ലെന്ന് നിയമസഭാ സ്പീക്കർ എംബി രാജേഷ്. സമരത്തിലെ രക്ഷസാക്ഷികളെ വെട്ടിമാറ്റുന്ന കേന്ദ്രസർക്കാർ നടപടി ചരിത്രവിരുദ്ധമെന്ന് അദ്ദേഹം പ്രതികരിച്ചു. മലബാർ സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾക്ക് എതിരെ മനപ്പൂർവം വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. പൊന്നാനിക്ക് സമീപം മാറഞ്ചേരിയിൽ വന്നേരിനാട് പ്രസ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മലബാർ സമരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായത്തിൽ മാറ്റമില്ല. ബ്രിട്ടീഷുകാർക്കെതിരെയും ജൻമിത്വത്തിന് എതിരായും നടന്ന സമരമാണ് മലബാർ വിപ്ലവം. എങ്കിലും പലപ്പോഴുമത് ഹിന്ദുക്കൾക്കെതിരെയുള്ള കലാപമായിട്ടുണ്ട്. എന്നാൽ അതിനെ വർഗീയതയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കർ ഒരു വിഷയത്തിലും നിലപാടില്ലാത്ത വ്യക്തിയല്ല. എല്ലാവർക്കുമുള്ള പൗരസ്വാതന്ത്ര്യം സ്പീക്കർക്കുണ്ട്. സ്പീക്കർ പദവിയെന്നാൽ സന്യാസിയായിരിക്കലല്ല. പൊതുവിഷയങ്ങളിൽ നിലപാട് പറയും. അത് ഭരണഘടനാ വിരുദ്ധമല്ല. കക്ഷിരാഷ്ട്രീയത്തിൽ ഇടപെടില്ലെന്നു മാത്രമേയുള്ളുവെന്നും സ്പീക്കർ പറഞ്ഞു.

മലബാർ സമരത്തെ കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾ നടക്കട്ടെ. ചരിത്രം സത്യസന്ധമായി മനസ്സിലാക്കാൻ അത് നല്ലതാണെന്നും സ്പീക്കർ പറഞ്ഞു. തനിക്കെതിരെ ഡൽഹി പോലീസ് കേസ് എടുത്തത് താൻ അറിഞ്ഞിട്ടില്ലെന്നും യുവമോർച്ചയുടെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.

Exit mobile version