സുഹൃത്തുക്കളുടെ മരം മോഷണത്തെ കുറിച്ച് പോലീസിന് സൂചന നൽകിയതിന് പ്രജീഷിനോട് വൈരാഗ്യം; പത്തിലേറെ തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

കണ്ണൂർ: കനാലിൽ നിന്നും കണ്ടെടുത്ത ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളുടെ കണ്ണില്ലാത്ത ക്രൂരത. മരം മോഷണം നടത്തിയ വിവരം പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് സുഹൃത്തുക്കൾ യുവാവിനെ അടിച്ച് കൊന്ന് മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചത്.

കേസിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ തലക്ക് മാരക പ്രഹരമേറ്റാണ് ചക്കരക്കൽ സ്വദേശി പ്രജീഷ് മരിച്ചതെന്ന് വ്യക്തമായി. ഇരുമ്പ് കൊണ്ട് പത്തിലധികം തവണ തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോട്ടത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി അബ്ദുൾ ഷുക്കൂർ സംസ്ഥാനം വിട്ടതായാണ് പോലീസ് നിഗമനം.

മോഷണ കേസിലെ മറ്റൊരു പ്രതി റിയാസിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കൃത്യത്തിൽ പങ്കെടുത്ത പ്രശാന്ത് എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നും മൃതദേഹം ലഭിച്ചത്.

മാസങ്ങൾക്ക് മുമ്പ് മൗവ്വഞ്ചേരി സ്വദേശിയുടെ വീടുപണിക്കായി വാങ്ങി സൂക്ഷിച്ച നാല് ലക്ഷം രൂപ വിലവരുന്ന തേക്ക് മര ഉരുപ്പിടികൾ അബ്ദുൾ ഷുക്കൂറും റിയാസും മോഷ്ടിച്ച് കടത്തിയിരുന്നു.

ഈ മോഷണ വിവരം പോലീസിനോട് ഷുക്കൂറിന്റെയും റിയാസിന്റെയും സുഹൃത്തായ പ്രജീഷ് വെളിപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ ഇയാൾ സാക്ഷിയുമായി. ഈ മാസം ഒൻപതിന് ഷുക്കൂറും റിയാസും അറസ്റ്റിലായി. പതിനേഴിന് ജാമ്യം കിട്ടി പുറത്തിറങ്ങി.

തൊട്ടുപിന്നാലെ പത്തൊമ്പതാം തീയ്യതി വൈകിട്ട് പ്രജീഷിനെയും കൂട്ടി പ്രതികൾ അടുത്ത പറമ്പിൽ മദ്യപിക്കാൻ പോയി. അവിടെ വെച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്.

Exit mobile version