ദേവികയ്ക്ക് ഐഎഎസ് സ്വപ്‌നം സഫലമാക്കാം: ഒരു ലക്ഷത്തിലധികം ഫീസിന്റെ കോഴ്‌സ് സൗജന്യമായി വാഗ്ദാനം ചെയ്ത് അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമി

മലപ്പുറം: ജന്മനാ രണ്ടു കൈകളുമില്ലാതെ കാലുകൊണ്ട് പരീക്ഷയെഴുതി ദേവിക പത്താംക്ലാസിലും പ്ലസ്ടുവിലും നേടിയത് ഫുള്‍ എ പ്ലസിന്റെ മിന്നുന്ന വിജയമാണ്. ഇപ്പോള്‍ ദേവികയുടെ സ്വപ്‌നത്തിലേക്കും വഴി തെളിഞ്ഞിരിക്കുകയാണ്.

ദേവികയ്ക്ക് ആഗ്രഹം പോലെ ഐഎഎസിന് പഠിക്കാനും സൗജന്യ അവസരം ഒരുക്കിയിരിക്കുകയാണ് അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമി.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക കാലുകള്‍ കൊണ്ട് പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ എ പ്ലസ് നേടിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഐഎഎസിന് പഠിക്കാനാണ് ആഗ്രഹമെന്ന് ദേവിക പറഞ്ഞിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമിയാണ് ഒരു ലക്ഷത്തിലധികം ഫീസ് വരുന്ന കോഴ്‌സ് ദേവികക്ക് സൗജന്യമായി ചെയ്യാന്‍ അവസരമൊരുക്കാമെന്ന് വാഗ്ദാനം നല്‍കിയത്.

ദേവിക ഡിഗ്രിക്കു പഠിക്കുകയാണെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പ്രത്യേക പരിശീലനം നല്‍കാനും, ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍വെച്ചു തന്നെ പഠിക്കാനുള്ള അവസരമൊരുക്കാനും സന്നദ്ധരാണെന്ന് അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമി മാനേജിംഗ് ഡയറക്ടറും, ചെയര്‍മാനുമായ ജോബിന്‍ എസ് കൊട്ടാരം പറഞ്ഞു.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക പഠനത്തിലും ചിത്രം വരയിലും പാട്ടിലുമെല്ലാം മുന്‍പ് തന്നെ തന്റെ കഴിവ് തെളിയിച്ചതാണ്. ഇതിനു മുന്‍പ് പത്താം ക്ലാസ്സ് പരീക്ഷയിലും മുഴുവന്‍ എ പ്ലസ് നേടി ശ്രദ്ധ നേടിയിരുന്നു.

പരീക്ഷ എഴുതുവാന്‍ സഹായിയെ വെയ്ക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടും അത് ചെയ്യാതെ സ്വയം എഴുതി വിജയം നേടുകയായിരുന്നു. പിതാവ് ചോയിമടത്തില്‍ പാതിരാട്ട് സജീവും മാതാവ് സുജിതയുമാണ് കാലുകൊണ്ട് എഴുതാന്‍ ദേവികയെ പഠിപ്പിച്ചത്. ഇതിനുമുന്‍പ് ദേവിക വരച്ച ചിത്രങ്ങള്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Exit mobile version