വസ്ത്രങ്ങള്‍ അലര്‍ജി, കാടിന് നടുവില്‍ പൂര്‍ണനഗ്നരായി ദമ്പതികള്‍, പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം

ആഡംബര ജീവിതങ്ങളെല്ലാം ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന നിരവധി പേരുണ്ട്. അതില്‍ ചിലര്‍ സാങ്കേതിക വിദ്യയോടും, നാഗരികതയോടും മടുപ്പ് തോന്നി എത്തിയവരായിരിക്കാം. അത്തരത്തില്‍ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ദമ്പതികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

ഇംഗ്ലണ്ടിലെ ചിപ്പന്‍ഹാമില്‍ നിന്നുള്ള ജോണ്‍-ഹെലന്‍ ഡോണ്‍സണ്‍ ദമ്പതികളാണ് അവര്‍. ഇരുവരും ഉപേക്ഷിച്ചത് ആധുനിക ജീവിത രീതി മാത്രമല്ല, വസ്ത്രങ്ങള്‍ കൂടിയാണ്. പ്രകൃതിയില്‍ ജീവിക്കുമ്പോള്‍ തികച്ചും പച്ചയായ മനുഷ്യനായി വേണം ജീവിക്കാനെന്നും, അവിടെ ഒന്നിന്റെയും മറ ആവശ്യമില്ലെന്നുമാണ് ഈ ദമ്പതികളുടെ വാദം.

തങ്ങളുടെ വിവാഹത്തിന്റെ അന്ന് പോലും ജോണ്‍-ഹെലന്‍ ദമ്പതികള്‍ നഗ്‌നരായിരുന്നു. 2011 ലാണ് അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഹെലന്‍ 2006 മുതല്‍ പ്രകൃതി ജീവനം നടത്തുകയായിരുന്നു. ജോണ്‍ അവരെ കണ്ടുമുട്ടിയതിന് ശേഷമാണ് പ്രകൃതിക്കനുസരിച്ചുള്ള ജീവിതരീതിയിലേക്ക് മാറിയത്.

തനിക്ക് പണ്ടുമുതലേ വസ്ത്രങ്ങള്‍ അലേര്‍ജിയായിരുന്നു എന്നാണ് ഹെലന്‍ പറയുന്നത്. അതുകൊണ്ട് തന്നെ വസ്ത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു ജീവിത രീതി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് വലിയ പ്രശ്‌നമൊന്നുമില്ല. സൈന്യത്തിലായിരുന്നപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം കുളിക്കേണ്ടി വന്നിരുന്ന ജോണിന് നഗ്‌നനായി ജീവിക്കുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.

ഇരുവരും കാടിന് നടുവിലെ വാനിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി വെള്ളവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. സദാ നഗ്‌നരായ അവര്‍, പട്ടണത്തില്‍ പോകുമ്പോള്‍ പോലും വസ്ത്രങ്ങള്‍ ധരിക്കാറില്ല. എന്നാല്‍ തങ്ങളുടെ ഈ ജീവിത രീതി പിന്തുടരാന്‍ എളുപ്പമല്ലെന്നും മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് തങ്ങള്‍ക്ക് ഒരു വിഷയമേ അല്ലെന്നും അവര്‍ പറയുന്നു.

വസ്ത്രം ധരിക്കാതെയാണ് കഴിയുന്നതെങ്കിലും വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നല്കുന്നവരാണ് ഇരുവരും. അവര്‍ക്ക് അവരുടേതായ കസേരകളും, ടവ്വലുകളുമുണ്ട്. അവര്‍ സ്വന്തം കസേരയില്‍ ഒരു തുണി വിരിച്ചാണ് ഇരിക്കുന്നത്. അത് എപ്പോഴും കഴുകി സൂക്ഷിക്കുകയും ചെയ്യുന്നു.

Exit mobile version