ആയുധങ്ങളും വേട്ടനായ്ക്കളുമായി സംഘം: കാഞ്ഞിരപ്പുഴയില്‍ സിസിടിവിയില്‍ പതിഞ്ഞ നായാട്ട് സംഘത്തിലെ ഒരാള്‍ പിടിയില്‍; മുഖ്യസൂത്രധാരനടക്കമുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി

പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ സിസിടിവിയില്‍ പതിഞ്ഞ നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈന്‍ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഷൈനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തില്‍ അതിക്രമിച്ച് കയറിയതിനും കേസെടുത്തു.

ഇയാളില്‍ നിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ട് നിര്‍മിച്ച മുനയുള്ള കുന്തം, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കേസില്‍ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരന്‍ സുന്ദരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ ഒളിവിലാണ്.

കല്ലടിക്കോടിന് സമീപം വാക്കോടന്‍ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലാണ് സംഘം നായാട്ട് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഭാഗത്ത് വേട്ടനായ്ക്കളുമായി നായാട്ട് സംഘം സഞ്ചരിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാളെ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ മാസം രണ്ടു തവണ നായാട്ടിന് പോയിരുന്നതായി വ്യക്തമായിട്ടുണ്ട്. ജൂണ്‍ മാസവും നായാട്ട് നടത്തിയിരുന്നു. കാട്ടുപന്നി, മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളെയാണ് ഇവര്‍ വേട്ടയാടി പിടിയ്ക്കുക. ഇതിന് വേട്ടനായ്ക്കളെ പരിശീലിപ്പിച്ച് വില്‍പ്പന നടത്താറുണ്ടെന്നും ഇവര്‍ പറയുന്നു.

നായാട്ട് സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പുഴയില്‍ നായാട്ട് സംഘമെന്ന് സംശയിയ്ക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കാഞ്ഞിരപ്പുഴയിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സിസിടിവിയിലായിരുന്നു നായാട്ട് സംഘമെന്ന് സംശയിക്കുന്ന സംഘം സഞ്ചരിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ മേഖലയിലുള്ളവര്‍ തന്നെയാണ് സമീപത്തെ വനത്തിലേക്ക് നായാട്ടിനായി പോയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം.

ശിരുവാണി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഭാഗത്ത് നായ്ക്കളുമായി പാതിരാത്രിയില്‍ പോകുന്ന അഞ്ചംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല. പല തവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version