ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് വാശിപിടിച്ച് യുവതി, രണ്ടാമത്തെ കാമുകിയുടെ സഹായത്തോടെ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കായലില്‍ തള്ളി യുവാവ്, കൊലപാതകം ശാരീരിക ബന്ധത്തിനിടെ, അറസ്റ്റ്

മങ്കൊമ്പ്: ആറ് മാസം ഗര്‍ഭിണിയായ യുവതിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് സ്വദേശി അനിതയെയാണ് പള്ളാത്തുരുത്തിക്ക് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിതയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയല്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കേസില്‍ അനിതയുടെ കാമുകന്‍ നിലമ്പൂര്‍ മുതുകാട് പൂക്കോടന്‍വീട്ടില്‍ പ്രബീഷ് (36) ഇയാളുടെ മറ്റൊരു കാമുകി കൈനകരി തോട്ടുവാത്തല പതിശേരിവീട്ടില്‍ രജനി (38) എന്നിവരാണ് അറസ്റ്റിലായത്. ആറ് മാസം ഗര്‍ഭിണിയായ അനിതയെ പുതിയ കാമുകിയുടെ സഹായത്തോടെ പ്രബീഷ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കായലിലിടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രബീഷും രജനിയും ഏറെ നാളായി ഒന്നിച്ചാണ് താമസം. ഇതിനിടെയാണ് പുന്നപ്ര സ്വദേശി അനിതയെ പാലക്കാടുവച്ച് പ്രബീഷ് പരിചയപ്പെട്ടത്. ഭര്‍തൃമതിയായ ഇവരും പ്രഭീഷും തുടര്‍ന്ന് പല സ്ഥലങ്ങളിലായി ഒന്നിച്ചുതാമസിച്ചു.

രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അനിത പ്രബീഷിനൊപ്പം കഴിഞ്ഞത്. ഇതിനിടെ ഗര്‍ഭിണിയായതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനിത ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്ന ഇയാള്‍ക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലാതാകുകയും തുടര്‍ന്ന് ഗര്‍ഭം ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

മറ്റ് വഴികളില്ലാതായതോടെ പ്രബീഷ് ആദ്യ കാമുകി രജനിയുമൊത്ത് കൊലപാതകം ആസൂത്രണംചെയ്തു. വെള്ളിയാഴ്ച അനിതയെ തോട്ടുവാത്തലയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. ശാരീരിക ബന്ധത്തിനിടെയായിരുന്നു കൊലപാതകം.

രാത്രിയോടെ മൃതദേഹം പള്ളാത്തുരുത്തി അരയന്‍തോടിന് സമീപം പൂക്കൈതയാറ്റില്‍ തള്ളുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ കൊലപാതക സൂചന കിട്ടിയിരുന്നു. പ്രത്യേക അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞു. അനിതയുടെ ഫോണ്‍ രേഖ പരിശോധിച്ചാണ് പ്രബീഷിലേക്ക് എത്തിയത്.

പ്രബീഷ് മൊബൈല്‍ ആലപ്പുഴയിലെ ഒരു കടയില്‍ വിറ്റിരുന്നു. രജനിയുമൊത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ സംഭവസ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. പ്രദേശവാസികളായ മൂന്നുപേരെയും നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version