നമ്പി നാരാണനെ അറസ്റ്റ് ചെയ്യാൻ ഐബി നിരന്തരം ശ്രമിച്ചു; മറിയം റഷീദയുടെ അറസ്റ്റ് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസിൽ നാലാം പ്രതിയായ സിബി മാത്യൂസിന്റെ നിർണായക മൊഴി പുറത്ത്. മറിയം റഷീദയുടേയും നമ്പി നാരാണന്റേയുമടക്കം അറസ്റ്റിനായി ഐബി സമ്മർദ്ദം ചെലുത്തിയെന്നാണ് സിബി മാത്യൂസ് പറയുന്നത്. മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്നും സിബി മാത്യൂസ് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരിച്ചു.

ഒരു ഘട്ടത്തിൽ മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. കൃത്യമായി അതിനുള്ള തെളിവുകളും മൊഴികളിലുണ്ടായിരുന്നു. ഈ മൊഴികൾ അവലോകനം ചെയ്യുമ്പോൾ നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐബി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മറിയം റഷീദയെ അറസ്റ്റ് ചെയ്തതിൽ ഐബി ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിന് പങ്കുണ്ടെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നത്. ആർബി ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ് വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിലുമുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കേരളാ പോലീസിന് നൽകിയിരുന്നത് ഐബിയുടേയും റോയുടേയും ഉദ്യോഗസ്ഥരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് അന്വേഷണങ്ങൾ നടന്നത്. ഇതിന്റെ ഓരോ ഘട്ടത്തിലുള്ള അന്വേഷണത്തിന്റെ റിപ്പോർട്ടും ഐബിക്ക് നൽകിയിരുന്നു.

നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐബി നിരന്തരം ശ്രമം നടത്തി. ഐബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിവെച്ച കേസാണിത്. ഐഎസ്ആർഒ ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയിൽ ആരോപിച്ചു. ചാരപ്രവര്‍ത്തനം നടന്നിരുന്നു എന്ന് വ്യക്തമായിരുന്നു. തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് ഒരു സ്‌പൈ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു എന്ന് ഫൗസിയ ഹസന്റെ മൊഴിയില്‍ നിന്ന് വ്യക്തമായിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മറിയം റഷീദക്കും ഫൗസിയ ഹസനും ഒപ്പം ബെംഗളൂരു ആര്‍മി ക്ലബിലേക്ക് പോയ കെഎല്‍ ഭാസിയേക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളുടെ പേര് സിബിഐ എവിടെയും ഉപയോഗിച്ചില്ല. കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. പകരം രമണ്‍ ശ്രീവാസ്തവയിലേക്കാണ് എല്ലാ ശ്രദ്ധയും പോയത്.

വലിയ തോതിലുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും രാജ്യത്തെ അപകടപ്പെടുത്തുന്ന നീക്കമാണെന്നും അതുകൊണ്ട് രണ്ട് പേരെയും അറസ്റ്റ് ചെയ്യണമെന്ന സമ്മർദ്ദം ഐബി കേരള പോലീസിന് മേൽ ചുമത്തിയിരുന്നു എന്നാണ് സിബി മാത്യൂസ് പറയുന്നത്. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കുകയാണ്. കേസിൽ സിബി മാത്യൂസ് നാലാം പ്രതിയാണ്.

Exit mobile version