കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിൽ കൊണ്ടുപോകാം; മതാചാരങ്ങൾ നടത്താം; മരിച്ചവരുടെ വായ്പ മുടങ്ങിയതിന്റെ പേരിൽ ജപ്തി നടപടി ഉണ്ടാകില്ല

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരങ്ങൾ നടത്താനും അനുമതി നൽകുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണിക്കൂറിൽ താഴെ വീട്ടിൽ അനുവദിക്കുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽനിന്നെടുത്ത ലോണുകൾ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

കേരളത്തിലെ കോവിഡ് തരംഗം മറ്റിടങ്ങളിലെ പോലെ അതി വേഗത്തിൽ ഉയരുകയും താഴുകയും ചെയ്യാത്തത് നമ്മുടെ ജാഗ്രതയുടെ ഫലമാണെന്ന് മുഖ്യമന്ത്രി നിരീക്ഷിച്ചു. വലിയ തിരമാല അതിവേഗം ഉയരുകയും ആഞ്ഞടിച്ച് നാശം വിതക്കുകയും ചെയ്യുന്നതിന് സമാനമായാണ് കോവിഡ് മഹാമാരി ആഘാതമേൽപ്പിക്കുന്നത്. ഈ തിരമാലയുടെ ശക്തിയെ തടഞ്ഞുനിർത്തി അതിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന് പ്രതിരോധ മാർഗമാണ് നാശനഷ്ടങ്ങൾ ഒഴിവാക്കാനായി നാം സ്വീകരിച്ചത്. അത് സാധിക്കാത്ത ഇടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. ശ്മശാനങ്ങളിൽ മൃതദേഹങ്ങളുമായി ജനങ്ങൾ വരിനിൽക്കുന്ന അവസ്ഥ ചിലയിടങ്ങളിലുണ്ടായി. അത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് ഇവിടെ ശ്രമിച്ചത്. ആ കാര്യത്തിൽ നാം വിജയിക്കുക തന്നെ ചെയ്‌തെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു തരംഗം പെട്ടന്നുയർന്ന് നാശം വിതച്ച് പെട്ടന്ന് താഴ്ന്ന് കടന്നു പോകുന്നതിന് സമാനമല്ല കേരളത്തിൽ കോവിഡ് തരംഗത്തിന്റെ ഗതി. അത് ഈ കാരണം കൊണ്ട് തന്നെ പതുക്കെ കുറഞ്ഞ് കുറച്ചുകൂടി സമയമെടുത്താണ് അവസാനിക്കുക. അതുകൊണ്ടാണ് അക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പറയുന്നത്. നമ്മുടെ വീഴ്ചയുടെ നിദാനമല്ല, മറിച്ച് നമ്മൾ കാണിച്ച ജാഗ്രതിയുടെ ലക്ഷണമാണ് ഇന്നത്തെ സ്ഥിതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version