ഗൃഹപ്രവേശം കഴിഞ്ഞിട്ട് ഒരുമാസം, കൊല്ലത്ത് യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഭര്‍തൃപീഡനമെന്ന് പരാതി

woman-found-dead-at-home-in-paravur

പരവൂര്‍ : യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരവൂരിലാണ് സംഭവം. പുത്തന്‍കുളത്തിനുസമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസ്സായിരുന്നു. ഭര്‍ത്താവില്‍നിന്നു പീഡനമെന്ന പരാതിനിലനില്‍ക്കെയാണ് മരണം.

ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലാണ് വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു.

ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പുറത്തെടുത്തത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ സംഭവസ്ഥലം പരവൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു.

ഇതനുസരിച്ച് പരവൂര്‍ സ്റ്റേഷനിലെത്തി പരാതിനല്കി. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ സംജിത് ഖാന്‍, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്ച്ചറിയില്‍.

മക്കള്‍: അര്‍ജുന്‍, ഐശ്വര്യ. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ട്.

Exit mobile version