തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടു; വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്റെ കോളേജ് കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും തുറന്നു പറച്ചിലുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കൽ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഇന്ന് വാർത്താസമ്മേളനത്തില് വെച്ചാണ് മുഖ്യമന്ത്രി ഓർത്തെടുത്തത്.

‘ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് രാവിലെ എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാൻസർ കൂടിയായിരുന്നു അയാൾ. നിങ്ങൾ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരൻ വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണുള്ളത്. അപ്പോൾ ഞാൻ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്റെ ഭാര്യയോട് പോലും പറയാനാവില്ല. അവൾക്ക് മനസ്സമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയിൽ പിടിച്ച് സ്‌കൂളിൽ പോകുന്ന കാലമാണ്. ആരോടും ഞാൻ പറയാൻ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോഹങ്ങൾ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്’-മുഖ്യമന്ത്രി പറഞ്ഞു.

കോളേജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.

‘സുധാകരനെ പറ്റി ഞാൻ പറയുന്നത് എടുക്കേണ്ട, സഹപ്രവർത്തനായിരുന്ന പി.രാമകൃഷ്ണൻ എന്താണ് പറഞ്ഞതെന്ന് ഓർക്കണം. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു പി.രാമകൃഷ്ണൻ. ഇതൊന്നും ഞാൻ പറയേണ്ട ആളല്ല. എന്നാൽ വല്ലാതെ പൊങ്ങച്ചം പറയുമ്പോൾ സമൂഹം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെന്ന് അഭിപ്രായം എനിക്കില്ല. രാമകൃഷ്ണൻ പറഞ്ഞത് മാത്രം എടുക്കുക. പണമുണ്ടാക്കാൻ മാത്രമാണ് സുധാകരൻ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി വിജയൻ പറഞ്ഞതല്ല ഇത്. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവിയിരുന്ന ആൾ പറഞ്ഞതാണിത്.’

‘വിദേശ കറൻസി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനികളുണ്ട്. മണൽ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന് പറ്റിയ ആളല്ല സുധാകരൻ. നേതാക്കൾക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവർക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. രാമകൃഷ്ണന്റെ വാചകങ്ങൾ എന്തായിരുന്നുവെന്ന് സുധാകരൻ ഓർക്കുന്നത് നല്ലതാണ്. അലഞ്ഞ് നടന്ന വന്ന റാസ്‌കലാണ് സുധാകരൻ,ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞ് നോക്കാത്ത പ്രദേശം കണ്ണൂരിലുണ്ട്. സുധാകരൻ വന്നതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലാണ് കാസർകോട്, കണ്ണൂർ, വടകര മേഖലകളിൽ പാർട്ടിക്ക് തോൽവി ഉണ്ടാകുന്നത്. ഇതൊന്നും ഞങ്ങളാരും പറഞ്ഞതല്ല.’- മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു.

Exit mobile version