കൊടകരയിലെ കുഴൽപ്പണ കേസിനെ ചൊല്ലി ചേരി തിരിഞ്ഞ് തമ്മിലടിച്ച് ബിജെപി പ്രവർത്തകർ; ഒരാൾക്ക് കുത്തേറ്റു

black-money

തൃശൂർ: ബിജെപിയെ നാണക്കേടിലാക്കിയ കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റിട്ടുണ്ട്. വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്‌സിൻ എടുക്കുന്നതിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരന്നു. ബിജെപി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകാനാണ് നിർദേശം. പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ.

കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ പറഞ്ഞിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പർ മുറികളിൽ താമസിച്ചെന്നും ഹോട്ടൽ ജീവനക്കാരൻ പറയുന്നു. തുടർന്ന് പുലർച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ വാഹനമിടിപ്പിച്ച് തടഞ്ഞു നിർത്തിയാണ് കൊള്ളയടിച്ചത്.

Exit mobile version