വൈരമുത്തുവിന് എതിരെ മീ ടൂ ആരോപണങ്ങൾ ഉന്നയിച്ചത് 17 സ്ത്രീകൾ; ഒഎൻവി പുരസ്‌കാരത്തിന് വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെ അപലപിച്ച് ഡബ്ല്യുസിസി

vairamuthu-and-wcc_

കൊച്ചി: സാഹിത്യ-സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയ കവി ഒഎൻവി കുറിപ്പിന്റെ പേരിലുള്ള പുരസ്‌കാരത്തിന് കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധം. ഒഎൻവി സാഹിത്യ പുരസ്‌കാരത്തിനായി വൈരമുത്തുവിനെ തെരഞ്ഞെടുത്തതിന് എതിരെ പരസ്യ പ്രതിഷേധവുമായി ഡബ്ല്യൂസിസി രംഗത്തെത്തി. കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡബ്ല്യുസിസി വ്യക്തമാക്കി.

മീ ടൂ ആരോപണത്തിൽ കുടുങ്ങിയ വ്യക്തിക്ക് പുരസ്‌കാരം നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. നടി റിമ കല്ലിങ്കലും വിഷയത്തിൽ പ്രതിഷേധമറിയിച്ചിരുന്നു. ഗായിക ചിന്മയി ശ്രീപദയും വൈരമുത്തുവിന് പുരസ്‌കാരം നൽകുന്നതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഒ.എൻ.വി. കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിനായി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തിരഞ്ഞെടുത്ത തീരുമാനത്തെ WCC ശക്തമായി അപലപിക്കുന്നു. മുൻവർഷങ്ങളിൽ ശ്രീ എം.ടി വാസുദേവൻ നായർ, ശ്രീമതി സുഗത കുമാരി ടീച്ചർ, മഹാകവി അക്കിത്തം, ശ്രീമതി എം. ലീലാവതി എന്നിങ്ങനെ സാഹിത്യത്തിലെ അതുല്യ വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്.
മലയാളിയുടെ ഭാവനയെയും വിപ്ലവസങ്കൽപ്പങ്ങളെയും ആഴത്തിൽ സ്വാധീനിച്ച കവിയായിരുന്നു ശ്രീ ഒ.എൻ.വി. കുറുപ്പ്. തന്റെ പ്രവർത്തനമേഖലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും ഉയർത്തിപ്പിടിച്ച ശ്രീ ഒ.എൻ.വി. കുറുപ്പ് സഹപ്രവർത്തകർക്കും വായനക്കാർക്കും ഒരുപോലെ ആരാധ്യനായിരുന്നു.
2018 ഇൽ ആരംഭിച്ച #IndianMeToo മൂവ്‌മെന്റിന്റെ ഭാഗമായി വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമത്തിന്റെ ആരോപണങ്ങളുമായി 17 സ്ത്രീകളാണ് മുന്നോട്ട് വന്നത് ഇതിൽ ഭൂരിഭാഗവും തൊഴിലിടങ്ങളിൽ നടന്ന അതിക്രമങ്ങളാണ്. ലൈംഗിക അതിക്രമങ്ങൾ നടത്തിയ നിരവധി ആളുകളെ തുറന്ന് കാട്ടുക വഴി, ലോകമെമ്പാടും നിർണ്ണായകമായ പല മാറ്റങ്ങളാണ് #MeToo മൂവ്‌മെന്റ് കൊണ്ടുവന്നത്. തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന PoSH Act 2013 അടക്കമുള്ള നിയമങ്ങൾ സിനിമ മേഖലയിൽ പ്രാവർത്തികമാവാനും കാരണമായത് #MeToo വെളിപ്പെടുത്തലുകളാണ്.
സാമൂഹ്യനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങളിൽ കലാസാഹിത്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സർഗ്ഗാത്മക ഇടപെടലുകളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മൾ. ശ്രീ ഒ.എൻ.വി.കുറുപ്പ് തന്റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എൻ.വി ലിറ്റററി അവാർഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. സഹപ്രവർത്തകരെ അതിക്രമങ്ങൾക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ?
കല ഒരിക്കലും പീഡനങ്ങൾക്കുള്ള ഒരു മറയാവരുത്!

Exit mobile version