പ്രചരിപ്പിക്കുന്നത് അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും; സീരിയലുകൾക്കും സെൻസറിങ് പരിഗണനയിലെന്ന് മന്ത്രി സജി ചെറിയാൻ; സർക്കാരിന്റെ നേതൃത്വത്തിൽ ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടുവരും

തിരുവനന്തപുരം: മലയാളത്തിലെ ടെലിവിഷൻ സീരിയലുകൾക്കും ഇനി സെൻസറിങ് കൊണ്ടുവരുമെന്ന് സാംസ്‌കാരിക-സിനിമാ മന്ത്രി സജി ചെറിയാൻ. സീരിയലുകൾക്ക് സെൻസറിങ് നടത്തുന്നത് പരിഗണനയിലെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചർച്ചയിലാണ് വ്യക്തമാക്കിയത്.

മലയാളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

സീരിയലുകളുടെ സെൻസറിങ് എന്നത് ഗൗരവകരമായി പരിഗണിക്കും. നമ്മുടെ കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളിൽ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദർശിപ്പിക്കുന്നുണ്ടെന്നും മന്ത്രി നിരീക്ഷിച്ചു.

പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ വ്യാപകമായിരുന്നു. ഇപ്പോൾ അത് മാറി സീരിയലുകളിലാണ് ജനങ്ങൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. വിഷയത്തിൽ സാംസ്‌കാരിക മേഖലയെ സംബന്ധിച്ച് ഒരു നയം കൊണ്ടുവരും. നമ്മുടെ നാട് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ലോകത്തിന് മാതൃകയായ സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് വർഗീയ ശക്തികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Exit mobile version