കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്ഥാനത്തെ ബിജെപിക്ക് ഒരു ഗുണവുമുണ്ടായില്ല; വി മുരളീധരനേയും സുരേന്ദ്രനേയും വിമർശിച്ച് പാർട്ടി; യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി മുരളീധരൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് ബിജെപി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. തോൽ വിലയിരുത്താൻ ചേർന്ന ജില്ലാ കമ്മിറ്റിയോഗങ്ങളിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെയും കടുത്ത വിമർശനം. ബിജെപിയുടെ ദയനീയ തോൽവിക്ക് കാരണം കേന്ദ്രമന്ത്രി വി മുരളീധരനും സുരേന്ദ്രനുമാണെന്ന കടുത്ത വിമർശനങ്ങളാണ് കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ ഉൾപ്പടെ ഉയർന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഓൺലൈൻ നേതൃയോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനം കടുത്തതോടെ വി മുരളീധരൻ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ലെങ്കിലും വിമർശനം എല്ലാ യോഗങ്ങളിലും അതി ശക്തമായി രണ്ട് നേതാക്കൾക്കെതിരേയും ഉയരുന്നുണ്ട് എന്നാണ് വിവരം.

കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്ഥാനത്തെ ബിജെപിക്ക് ഒരു ഗുണവുമില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനം. സംസ്ഥാന അധ്യക്ഷനെ മാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്നും, സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പരാജയത്തിന്റെ ആഴം കൂട്ടിയെന്ന വിമർശനവും ഉയരുന്നുണ്ട്.

പരാജയത്തിൽ തനിക്ക് വ്യക്തമായ കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും നേരത്തെ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ മുൻ കാലങ്ങളിലെല്ലാമുണ്ടായത് പോലെ അപ്രതീക്ഷിതമായി പുതിയ അധ്യക്ഷൻ എത്തുക തന്നെ ചെയ്യുമെന്നാണ് റിപ്പോർട്ട്.

Exit mobile version