വോട്ടെണ്ണുന്നത് വരെ യുഡിഎഫിന് ഉണ്ടായിരുന്ന ആത്മവിശ്വാസത്തിന് കാരണം വോട്ട് കച്ചവടം; പത്തോളം മണ്ഡലത്തിൽ യുഡിഎഫ് ബിജെപി വോട്ടുകൾ വാങ്ങി ജയിച്ചു: പിണറായി

pinarayi

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് പിണറായി വിജയൻ. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നിൽ ഈ കച്ചടവമായിരുന്നുവെന്നും പിണറായി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് രംഗം കണ്ടിരുന്ന ഒരാൾക്കും നാടിന്റെ അനുഭവം അറിയുന്നവർക്കും യുഡിഎഫ് വിജയിക്കുമെന്ന് പറയാൻ സാധിക്കില്ല. യാഥാർത്ഥ്യങ്ങൾ അട്ടിമറിക്കാൻ കച്ചവട കണക്കിലൂടെ സാധിക്കുമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. നേരത്തെ തന്നെയുള്ള കച്ചവടം ഇപ്പോൾ വിപുലപ്പെട്ടു. എല്ലാം പുറത്തുവന്നിട്ടില്ലെങ്കിലും കുറേ കാര്യങ്ങൾ ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു. ബിജെപി വോട്ടുകൾ നല്ല രീതിയിൽ ഈ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായതാണ് ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഘടകമായി മാറിയത് അദ്ദേഹം പറഞ്ഞു.

ബിജെപി വോട്ട് ചോർച്ചയെ മുൻനിർത്തിയാണ് പിണറായി വോട്ട് കച്ചവടം തുറന്നുകാട്ടിയത്. പത്തോളം സീറ്റുകളിൽ വോട്ട് മറിച്ചെന്ന് അദ്ദേഹം അക്കമിട്ടു നിരത്തി വിശദമാക്കി. വോട്ട് മറിച്ചത് കാരണം ഈ മണ്ഡലങ്ങളിൽ യുഡിഎഫിന് ജയിക്കാനായി. അതില്ലായിരുന്നുവെങ്കിൽ യുഡിഎഫിന്റെ പതനം ഇതിനേക്കാളും വലുതാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version