ഇങ്ങനെയെങ്കിൽ മുസ്ലിം ലീഗ് പിളരാൻ അധികം വൈകില്ല; ഉമ്മ സ്വൽപം മുടി മറയ്ക്കാറുള്ളൂ, മകൾ തീരെയില്ല; പികെ ഫിറോസിനും തട്ടമിടാത്തതിന് മകൾക്കുമെതിരെ സൈബർ ആക്രമണം

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് നേതാവും താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പികെ ഫിറോസിന് എതിരെ സൈബർ ആക്രമണം. മകളുടെ കൂടെയുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതാണ് സൈബർ മുസ്ലിം ലീഗുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മകൾ തട്ടമിട്ടില്ലെന്നും വസ്ത്രത്തിന് ഇറക്കം കുറവാണെന്നും യുക്തിവാദിയാകാനാണോ ശ്രമമെന്നും ലീഗ് അണികൾ ഫിറോസിനോട് ചോദിക്കുന്നു. നിങ്ങളെ പോലുള്ള യുക്തിവാദികൾ കയറിക്കൂടിയാൽ സമസ്ത പിളർന്നതുപോലെ ലീഗും വൈകാതെ പിളരുമെന്നൊക്കെയാണ് ചിലരുടെ വാദം. ഫിറോസിന്റെ ഭാര്യയ്ക്ക് നേരെയും അധിക്ഷേപം ചൊരിയുന്നുണ്ട് ചിലർ. ഉമ്മ സ്വൽപം മുടി മറയ്ക്കാറുള്ളൂ, മകൾ തീരെയില്ല, മകൾക്ക് വസ്ത്രം സ്വൽപം കുറവാണ് അങ്ങനെയെങ്കിൽ മകളുടെ മകളോ എന്നൊക്കെയാണ് കമന്റുകൾ.

അതേസമയം, ഫിറോസിന് നേരെയുള്ള സൈബർ ആക്രമണത്തെ അപലപിച്ചും ഒരുകൂട്ടർ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്മേലും വസ്ത്ര സ്വാതന്ത്ര്യന്മേലുമുള്ള കടന്നുകയറ്റമാണ് ഈ ആക്രമണമെന്നും പികെ ഫിറോസ് മതപണ്ഡിതനല്ല രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിനും മകൾക്കും പ്രശ്‌നമില്ലാത്ത വസ്ത്രം നിങ്ങളെ ബാധിക്കില്ലെന്നും സൈബർ ആക്രമണകാരികളെ സോഷ്യൽമീഡിയ ഓർമ്മപ്പെടുത്തുന്നു. അതേസമയം വിഷയത്തിൽ പികെ ഫിറോസ് ഉൾപ്പെടെയുള്ള ലീഗ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

സംഭവത്തെ കുറിച്ച് നിയമവിദ്യാർത്ഥിയായ ഡൊമിനികിന്റെ ശ്രദ്ധേയമായ സോഷ്യൽമീഡിയ കുറിപ്പ് ഇങ്ങനെ:

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനും മകൾക്കുമെതിരായി അതിഭീകര സൈബർ ബുള്ളിയിങ്ങാണ് മുസ്ലീം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർ ഇൻസ്റ്റഗ്രാമിൽ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മകളായ കൊച്ചു പെൺകുട്ടിയുടെ വസ്ത്രധാരണം ചൂണ്ടിക്കാണിച്ചാണ് കേട്ടാലറയ്ക്കുന്ന തെറികളും അധിക്ഷേപങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ലീഗ് അണികൾ കമന്റ് ബോക്‌സിൽ അഴിഞ്ഞാടുന്നത്.
പൗരന്റെ വസ്ത്ര സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറുകയും പൊതുയിടത്തിൽ അങ്ങേയറ്റം തരം താഴ്ന്ന നിലയിൽ അധിക്ഷേപിക്കുകയും ചെയ്യുന്ന ലീഗ് സൈബർ ഗുണ്ടകളുടെ നടപടി പ്രതിഷേധാർഹമാണ്. സ്വന്തം നേതാവിനും മകൾക്കുമെതിരെ ഇത്തരത്തിലാണ് ലീഗ് അണികളുടെ സമീപനമെങ്കിൽ എതിർപക്ഷത്ത് നിൽക്കുന്നവർക്കെതിരെ ഇക്കൂട്ടർ എത്ര ഭീകരമായായിരിക്കും പെരുമാറുക.
നേരത്തെ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മകൾക്കും പിന്തുണ നൽകാൻ മുന്നിൽ നിന്നവരൊക്കെ, പി.കെ ഫിറോസിനും മകൾക്കുമെതിരായ അതിക്രമത്തിൽ നിന്ന് ലീഗ് അണികൾ പിന്മാറണമെന്ന് ആവശ്യപ്പെടാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ് ?
ഫിറോസിനും മകൾക്കും നിരുപാധിക പിന്തുണ ??

Exit mobile version