കൊച്ചി: മുംബൈയിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സനുമോഹൻ താമസം ആരംഭിച്ച ഫ്‌ലാറ്റിലെ ആർക്കും ഇയാളെ ഒരു സംശയവുമില്ലായിരുന്നു, മറിച്ച് ഏറെ പ്രിയങ്കനായിരുന്നു താനും സനുമോഹൻ. വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് സനുമോഹൻ ഏറ്റുപറഞ്ഞപ്പോഴും കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ലാറ്റ് നിവാസികൾക്ക് വിശ്വസിക്കാനാകുന്നില്ല.
ഇയാളുടെ ദുരൂഹമായ സ്വഭാവം ഇത്രനാളും ഫ്‌ലാറ്റിലെ ആർക്കും പിടികിട്ടിയിരുന്നില്ല. സനു മോഹൻ അണിഞ്ഞ മാന്യതയുടെ മുഖംമൂടി ഇയാളാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ പോലീസിനും തടസമായി. ഫ്‌ലാറ്റ് നിവാസികൾക്കും വൈഗയുടെ സ്‌കൂൾ അധികൃതർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു സനുമോഹൻ.
പക്ഷെ വൈഗയെ മുട്ടാർപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ പോലീസ് ഇയാളുടെ ഭൂതകാലം അരിച്ചുപെറുക്കിയതോടെ മാന്യതയുടെ മുഖംമൂടി ഓരോന്നായി അഴിഞ്ഞുവീണു. കങ്ങരപ്പടിയിലെ ഫ്‌ലാറ്റിൽ റസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയത് സനു മുന്നിട്ടിറങ്ങിയാണ്. അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയുമായി. എല്ലാവരോടും നല്ല രീതിയിൽ ഇടപെട്ടിരുന്ന ഇയാൾ ഫ്‌ലാറ്റിലുള്ള പലരുടെ പക്കൽ നിന്നും ബിസിനസ് ആവശ്യം പറഞ്ഞ് പണം കടം വാങ്ങിയിരുന്നു. ചിലർക്ക് പകരം നൽകിയ ചെക്ക് മടങ്ങിയപ്പോഴും ആരും സംശയിച്ചില്ല. ഒടുവിൽ ഇയാൾ പണ്ട് കാണിച്ച തട്ടിപ്പുകൾ ഓരോന്നായി പോലീസ് അന്വേഷണത്തിൽ പുറത്തുവന്നതോടെ സനു ചതിച്ചതാണോ എന്നിവർക്കു തോന്നിത്തുടങ്ങി.
ഇയാൾ ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ സനു വായ്പയെടുത്തതിന്റെ രേഖകൾ പോലീസ് കണ്ടെത്തി. ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നതായും തെളിവുകളുണ്ട്. ഫ്‌ലാറ്റിൽനിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽനിന്നും ഓൺലൈൻ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസ് കണ്ടെത്തി.
സാമ്പത്തിക തട്ടിപ്പിന് മുംബൈ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് സനുമോഹനെന്ന് കേരളാ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്ന് മുംബൈ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്കു കടന്നത്. മുംബൈയിൽ ബിസിനസ് നടത്തി വരവെയാണ് തട്ടിപ്പ് നടത്തിയത്.
പിന്നീട് പൂനെയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും സ്വന്തം കുടുംബവുമായി സനുമോഹൻ ബന്ധംപുലർത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ആറു മാസമായി ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും ഭാര്യയെയും മകളെയും കൂട്ടി ഇയാൾ ബന്ധുവീടുകളിലെത്തിയിരുന്നു.
സനു മോഹന്റെ മാറ്റം ബന്ധുക്കളെയും അമ്പരപ്പിച്ചിരുന്നു. ഇതിനിടെ തന്നെ ഭാര്യയുമായും മകൾ വൈഗയുമായുള്ള സനു മോഹന്റെ അടുപ്പം കുറഞ്ഞു. മുമ്പ് വലിയ സ്‌നേഹം കാണിച്ച ഭർത്താവ് രണ്ടു മാസമായി അകലം പാലിച്ചിരുന്നതായാണ് ഭാര്യ പോലീസിന് മൊഴി നൽകി.