അധ്യാപകന്റെ ബൈക്ക് എടുത്ത് ആരുമറിയാതെ അര്‍ദ്ധരാത്രി കറങ്ങാന്‍ ഇറങ്ങി; അതിവേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

മുടപുരത്തെ അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ കോളേജ് അധികൃതര്‍ അറിയാതെയാണ് അവിടെയുണ്ടായിരുന്ന ബൈക്കില്‍ കറങ്ങാനിറങ്ങിയത്.

കഴക്കൂട്ടം: അധ്യാപകന്റെ ബൈക്കുമായി ആരുമറിയാതെ അര്‍ധരാത്രി കറങ്ങാനിറങ്ങിയ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അമിത വേഗത്തില്‍ പാഞ്ഞ ബൈക്ക് സമീപിത്തെ പോസറ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

മംഗലപുരം മേല്‍തോന്നയ്ക്കല്‍ പാട്ടത്തിന്‍ ദേശത്ത് പൊയ്കയില്‍ പള്ളിക്ക് സമീപം നിഖമത്ത് മന്‍സിലില്‍ സാബു- ജസീനബീവി ദമ്പതികളുടെ മകന്‍ സഹല്‍സാബുവാണ് മരിച്ചത്. കരുനാഗപ്പള്ളി പനയന്നാര്‍കാവ് സ്വദേശി ഹസനാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ സഹലിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുടപുരത്തെ അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ കോളേജ് അധികൃതര്‍ അറിയാതെയാണ് അവിടെയുണ്ടായിരുന്ന ബൈക്കില്‍ കറങ്ങാനിറങ്ങിയത്. സഹല്‍ തോന്നയ്ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് വിദേശത്താണ്. സഹോദരി സാഹിറ തോന്നയ്ക്കല്‍ ബ്‌ളുമൗണ്ട് പബ്‌ളിക് സ്‌കൂളിലെ നാലാംക്‌ളാസ് വിദ്യാര്‍ത്ഥിനി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊയ്കയില്‍ മുസ്‌ളിം ജമാഅത്തില്‍ കബറടക്കി.

Exit mobile version