കൊല്ലത്തെ സ്ഥാനാർത്ഥിയായ ഇഎംസിസി ഡയറക്ടർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; കാറിൽ പെട്രോളുമായെത്തി കത്തിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചു: ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: കൊല്ലത്തെ സ്ഥാനാർത്ഥി കൂടിയായ ഇഎംസിസി ഡയറക്ടർ ഇടതുപക്ഷം ആക്രമിക്കുന്നെന്ന വ്യാജപരാതിയുമായി രംഗത്തെത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കുണ്ടറ എൽഡിഎഫ് സ്ഥാനാർത്ഥി മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനാർത്ഥി കൂടിയായ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശ്രമിച്ചതെന്നും ഇന്നോവ കാറിൽ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

അയാളെ ഇടത് പക്ഷം കത്തിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ദിവസം കേരളത്തെ ഇളക്കാനാണ് ശ്രമിച്ചത്. അട്ടിമറി ശ്രമം പരാജയപ്പെട്ടുവെന്നും ഇതിന് പിന്നിലാരെന്ന് പോലീസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇയാളുടെ കാറിൽ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തുടക്കം മുതൽ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.

എന്നാൽ ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു പോലീസ് അറിയിച്ചു. ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷിജുവിന്റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പോലീസ് വ്യക്തമാക്കി.

Exit mobile version