കേരളമാകെ എൽഡിഎഫ് തരംഗം അലയടിക്കുകയാണ്; എൽഡിഎഫ് സ്ഥാനാർഥികളെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ജനവിധിക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മുഴുവൻ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും വേണ്ടി വോട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഇഎംഎസിന്റെ നേതൃത്വത്തിൽ അധികാരമേറ്റതിന്റെ 64ാം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി ഒരു തുടർഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് ഉറപ്പാണെന്ന് വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രചാരണഘട്ടത്തിലുടനീളം ഗ്രാമനഗര ഭേദമന്യേ ദൃശ്യമായത് തുടർഭരണത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ശക്തമായ വികാരമാണ്. കേരളമാകെ എൽഡിഎഫ് തരംഗം അലയടിക്കുകയാണ്. പ്രതിസന്ധികളിൽ നാടിനെ സധൈര്യം മുന്നോട്ടുനയിച്ച സർക്കാരിന്റെ വികസനക്ഷേമ നേട്ടങ്ങളുടെ തുടർച്ചയ്ക്കായിരിക്കും ജനങ്ങൾ വോട്ട് ചെയ്യുക. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണം കടുത്ത വെല്ലുവിളി ഉയർത്തുമ്പോൾ അതിനെതിരായ രാജ്യത്തിന്റെ ചെറുത്തുനിൽപ്പിന് കേരളത്തിലെ ഇടതുപക്ഷ വിജയം അനിവാര്യമാണെന്നും വിജയരാഘവൻ നിരീക്ഷിക്കുന്നു.

നാടിന്റെ വികസന പ്രശ്‌നങ്ങളോ രാജ്യം നേരിടുന്ന പ്രതിസന്ധികളോ ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തയ്യാറായില്ല. പകരം ബിജെപിക്കൊപ്പം ചേർന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി പുകമറ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഈ നിഷേധാത്മക രാഷ്ട്രീയം വിനാശകരമാണെന്ന് വോട്ടർമാർ മനസിലാക്കിയിട്ടുണ്ട്. യുഡിഎഫും ബിജെപിയും പറഞ്ഞ നുണക്കഥകളൊന്നും ഏശിയില്ലെന്ന് വിധിയെഴുത്ത് തെളിയിക്കും. പൗരത്വ നിയമം തെരഞ്ഞെടുപ്പു കഴിഞ്ഞാൽ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധമുയർത്താൻ തയ്യാറാകാത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കി വോട്ടുകച്ചവടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് വോട്ടിനും സീറ്റിനും വേണ്ടി നാടിന്റെ താൽപ്പര്യം ബലികഴിക്കുന്നവർക്കെതിരായ വിധിയെഴുത്തുകൂടിയാകും ജനവിധി. വോട്ടുകച്ചവടത്തിലൂടെ സീറ്റുകൾ നേടാമെന്ന യുഡിഎഫിന്റെ അവസാന പ്രതീക്ഷയും അസ്ഥാനത്താണെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിക്കും. രാജ്യമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനവിധിയുടെ പ്രധാന്യം കേരളത്തിലെ വോട്ടർമാർ തിരിച്ചറിയുന്നുണ്ട്. നവകേരളസൃഷ്ടിക്കായുള്ള മുന്നേറ്റത്തിന് ഊർജ്ജം പകരാനും മതനിരപേക്ഷത സംരക്ഷിക്കാനും എൽഡിഎഫ് സ്ഥാനാർത്ഥികളെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും എ വിജയരാഘവന്റെ പ്രസ്താവനയിൽ പറയുന്നു.

Exit mobile version